നക്ഷത്രക്കുട്ടന്റെ ചേച്ചിക്ക്...
>> 11.12.09
''മാഷേ... ശിവദാസന്‍ മാഷെ.. വീട്ടില്‍ നിന്നും ആളു വന്നിരിക്കുന്നൂന്ന്.. '' അറ്റന്റര്‍ നാരായണന്‍ സ്റ്റാഫ് റൂമിന്റെ വാതില്‍ക്കല്‍ തല കാണിച്ചു.
''മണി മൂന്നരയാവണതല്ലേയുള്ളൂ നാരായണാ, ആ കുമാരേട്ടന്റെ ചായപ്പീടികയിലേക്കിരുത്തീട്ട് കുടിക്കാന്‍ എന്താച്ചാ വാങ്ങിക്കൊടുക്ക് താന്‍, ഞാന്‍ ദാ ഇതൂടെ ഒന്നു തീര്‍ത്തിട്ട് വര്യായി..''
ആഹാ പറഞ്ഞ് നാക്കു തൊള്ളേലിട്ടതല്ലേയുള്ളൂ.. നൂറായുസ്സാട്ടൊ മാഷിന്റെ കമലോപ്പയ്ക്ക്..'' പി റ്റി എ മീറ്റിങ്ങിനു ശിവദാസന്‍ മാഷിന്റെ വീട്ടില്‍ നിന്നും ആളു വരില്ലേ എന്നു കളിയാക്കിയ റസിയ ടീച്ചര്‍ ചിരിച്ചു.
''അല്ലെങ്കില്‍ വേണ്ട നാരായണാ, ഞാന്‍ തന്നെ പൂവാം'' തടിയന്‍ ഡയറി മടക്കിവെച്ചു ശിവദാസന്‍ മാഷ്.
രാവിലെ വഴക്കിട്ടത്തിന്റെ സങ്കടം കൊണ്ടാകണം ഇന്ന് നേരത്തെ വന്നത്.
''ഓപ്പോള്‍ക്കെന്താ ഭ്രാന്താണോ?'' എത്ര അടക്കിയിട്ടും ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല മാഷിനു. ''ഞാനെന്താ ഇള്ളക്കുട്ടിയാണെന്നാണോ വിചാരം? അടുത്ത മാസം റിട്ടയര്‍ ആവേണ്ട സ്കൂള്‍മാഷാ ഞാന്‍. എന്നിട്ടാ ഒന്നാംക്ലാസിലെ കുട്ടിയെപ്പോലെ കൊണ്ടുവിടാന്‍ ഒരു എസ്കോര്‍ട്ട് വരവ്.''
''ഇപ്പൊ എന്താ വേണ്ടേ? ശിവൂട്ടനിഷ്ട്ടല്ലച്ചാ ഞാനിനി നിന്റെ സ്കൂളില്‍ വരണില്ലെയ്, അല്ല ഇതും പറഞ്ഞിനി ന്റെ കുട്ടി വയറു കായ്ക്കണ്ട'' കണ്ണ് നനഞ്ഞിട്ടും നിരയൊത്ത പല്ലുകള്‍ കാട്ടി വെളുക്കെ ചിരിച്ചു കമലോപ്പ.
''ഇന്നാ ഈ പാലും കൂടി കുടിച്ചിട്ട് പോ, ദാ അച്ഛനും അമ്മയ്ക്കും കേക്കണം ന്റെ കുട്ടി മട മടാന്നു കുടിക്കണ ശബ്ദം.''
വാഴത്തോപ്പും കഴിഞ്ഞ് വയലിറമ്പിലേക്ക് ഇറങ്ങുമ്പോള്‍ കാലുകള്‍ക്ക് ഒരു വയ്യായ്ക തോന്നി ശിവദാസന്‍ മാഷിന്. ഇക്കണ്ട കാലത്തിനിടെ ആദ്യമായാണ് ഒറ്റയ്ക്ക് സ്കൂളിലേക്ക്...
ത്രിസന്ധ്യകളില്‍ കുളിച്ച് ഈറനോടെ ഉമ്മറത്ത് ജപിച്ച രാമനാമങ്ങളിലൂടെ തന്നിലേക്ക് പുണ്യം പകര്‍ന്ന കമലോപ്പ.
മൂന്നുകൊല്ലം കൊണ്ട് ജോലികിട്ടും കമലേ എന്ന് ശങ്കരന്‍ മാഷ് തീര്‍ത്തു പറഞ്ഞിട്ടും ''വേണ്ട മാഷെ, എന്റെ ശിവൂട്ടനെ നോക്കാനാളില്ല'' എന്നും പറഞ്ഞു പഠിത്തം നിറുത്തുകയായിരുന്നു കമലോപ്പ.
ആദ്യരാത്രിയില്‍ 'ശിവൂട്ടന്‍ ഉറങ്ങിയിട്ടുണ്ടാവില്ല' എന്നും പറഞ്ഞു ഉറക്കറയില്‍ നിന്നും ഇറങ്ങിപ്പാഞ്ഞുവന്ന കമലോപ്പ.
മാസങ്ങള്‍ക്ക് ശേഷം ''അയാള്‍ വേറെ കല്യാണം കയിച്ചു കമലേ'' എന്ന് അപ്രത്തെ ജാന്വേടതി വന്നു പറഞ്ഞപ്പോ ''നന്നായി, എനിക്കെന്റെ കുട്ടിയെ നോക്കാലോ'' എന്ന് ആശ്വസിച്ച കമലോപ്പ.
ഒന്നാം ക്ലാസില്‍ ചേര്‍ക്കുമ്പോ അച്ഛന്റേം അമ്മേടേം പേരിനു നേരെ കമല ന്നെഴുത്യാ മതി മാഷെ എന്ന് പറഞ്ഞ കമലോപ്പ, താന്‍ കരഞ്ഞപ്പോള്‍ ക്ലാസില്‍ കൂട്ടിരുന്ന, അന്ന് തൊട്ടിന്നോളം രാവിലെ കൂട്ടുവരികയും സ്കൂള്‍ വിടുമ്പോള്‍ ഗെയ്റ്റില്‍ കാത്തുനില്‍ക്കയും ചെയ്യുന്ന തന്റെ കമലോപ്പ.
പോന്നിഷ്ട്ടമായിരുന്നത്രേ അച്ഛന് അമ്മയെ, എന്നിട്ടും തന്റെ പേരും പറഞ്ഞാണ് അമ്മയ്ക്ക് വെഷം കൊടുത്തിട്ട് അച്ഛന്‍ ഉത്തരത്തില്‍ തൂങ്ങിയതെന്നു കുഞ്ഞമ്മായീടെ കുത്തുവാക്കുകളില്‍ നിന്നും ചെറുപ്പത്തിലേ പെറുക്കിയെടുത്തിരുന്നു.പിന്നെയെല്ലാം ഓപ്പയായിരുന്നു. ചുരന്നു തുടങ്ങിയിട്ടില്ലാത്ത ആ ഇളം മാറില്‍ തന്റെ കുഞ്ഞിക്കൈകള്‍ എത്രകാലം പരതിയിട്ടുണ്ടാകണം. എത്ര രാത്രികളില്‍ ആ നെഞ്ഞിടിപ്പ് തനിക്ക് താരാട്ടായി. 'നീയെന്താ ശിവൂട്ടാ കല്യാണം വേണ്ട എന്നച് എന്നോടുള്ള കടം വീട്ടുകാ?' എന്ന് ജോലികിട്ടിക്കഴിഞ്ഞു ഒരുനൂറുവട്ടം ചോദിച്ചിരിക്കുന്നു കമലോപ്പ.
''കമലേടത്തി പോയി മാഷേ'' ഗെയ്റ്റില്‍ കാത്തുനിന്നിരുന്നത് ജാന്വേടതീടെ മോന്‍ ദാമുവായിരുന്നു.
നിറഞ്ഞു കത്തുന്ന നിലവിളക്കിനു ചുവട്ടില്‍ മറ്റൊരു തിരിയായി തന്റെ കമലോപ്പ. തനിക്കൊരാള്‍ക്ക് വേണ്ടിയാണു ആ തിരി ഇക്കണ്ട കാലമത്രയും എരിഞ്ഞതെന്നു തോന്നി ശിവദാസന്‍ മാഷിന്. നക്ഷത്രങ്ങള്‍ ഇനിയും കൂടൊഴിഞ്ഞിട്ടില്ലാത്ത ആ കണ്ണുകളില്‍ ''ന്റെ കുട്ടിയെ നോക്കാന്‍ ആളില്ലാണ്ടായീലോ കൃഷ്ണാ'' എന്ന വേദന മാത്രമാണെന്നും. (Dec.2009)
വന്നാ എ ജോബ് മാന്‍?
>> 14.7.09
`സിറ്റ് ഡൗണ്‍ മിസ്റ്റര്‍ വ്യാസ്', ഡോ.ബര്‍ണാഡ് കൈകള്‍ നീട്ടി.
`താങ്ക് യൂ സര്‍'... തേരട്ടയെ ചവച്ചാലെന്ന പോലെയാണ് അവസാന വാക്ക് പുറത്തേക്ക് വന്നത്. സര്‍... ചെറുപ്പത്തിലേ ആ വാക്ക് അയാള്‍ക്ക് കലിയാണ്. കൊളോണിയലിസ്റ്റ് തമ്പുരാക്കന്മാര്‍ അവശേഷിപ്പിച്ചുപോയ അടയാളവാക്ക് പോലെ.. മേല്‍മുണ് ട് അരയില്‍കെട്ടി നടുവളഞ്ഞ് വാ പൊത്തി നില്‍ക്കുന്ന പോയകാലത്തിന്റെ ദൈന്യതയെ ഓര്‍മിപ്പിക്കുന്ന വാക്ക്... വേണ് ടിയിരുന്നില്ല, മാഷേ എന്ന് മതിയായിരുന്നു. ഛേയ് അതുശരിയാകില്ല. കമ്പനി പേഴ്‌സണാകാന്‍ വന്ന ഉദ്യോഗാര്‍ത്ഥിയാണ് താന്‍. അത് മറക്കരുത്.
`എന്താ മിസ്റ്റര്‍ വ്യാസ് ഒരു കനത്ത ആലോചന?'
`ഹേയ്, നതിംഗ് സര്‍'.. വായില്‍ വീണ് ടും അതേ ചവര്‍പ്പ്.
`ലുക്, നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഞാന്‍ വായിച്ചു.' സായിപ്പിന്റെ മലയാളത്തിന് വല്ലാത്ത വൃത്തി. `നിങ്ങളുടെ പേര് വേദവ്യാസന്‍ എന്നാണ്. ആം ഐ കറക്‌റ്റ്?'
ഉവ്വ്, അങ്ങിനെയാണ്.
`പക്ഷേ നിങ്ങള്‍ എഴുതിയിരിക്കുന്നത് വേദവ്യാസ് എന്നും..'
`അതേ വീണ് ടും' തലയാട്ടി
`വളര്‍ന്നപ്പോള്‍ പേര് ലോപിച്ചുപോയോ മിസ്റ്റര്‍ വ്യാസ്? അതോ നിങ്ങള്‍ ചുരുക്കിയതോ?` സായിപ്പിന് ചിരി.
`ഞാന്‍'.... അയാള്‍ വിക്കി.
പേരിന് പ്രൗഢി പോരെന്ന് തോന്നിയപ്പോള്‍ കുറുക്കിയെഴുതി എന്നാണ് പറയേണ് ടത്.
`പേര് ലോപിച്ചപ്പോള്‍ അര്‍ത്ഥം നഷ്‌ടപ്പെട്ടു.' സായിപ്പ് വീണ് ടും ചിരിക്കുന്നു.
പണ്ട് മലയാളം ക്ലാസില്‍ വിശ്വംഭരന്‍ മാഷ് പറഞ്ഞതോര്‍ത്തു വേദവ്യാസ്.
`ആണിന്റെ പേരിന് പൗരുഷം വേണം. അത് ``ന്‍'' എന്ന് അവസാനിക്കണം.' അദ്ദേഹം ഉറക്കെ ഉദാഹരിക്കയും ചെയ്‌തു. ``വിശ്വംഭരന്‍, നാരായണന്‍, രാധാകൃഷ്‌ണന്‍, വേദവ്യാസന്‍'.. അത് തന്നെ നോക്കിയായിരുന്നു. `അല്ലാതെ ജിജി, വിജി, സജി എന്നപോലെ പച്ചക്കറിക്ക് പേരിടുന്നപോലെയാവരുത്. അര്‍ത്ഥത്തെ ഗര്‍ഭം ധരിച്ചതാവണം.'
`ലുക് മിസ്റ്റര്‍ വ്യാസ്, നിങ്ങളുടെ പേര് കമ്പനിക്ക് ഒരു വിഷയമല്ല. നിങ്ങളുടെ അക്കാദമിക് സ്‌കില്ലും ഞങ്ങള്‍ക്ക് വേണ് ട. പക്ഷേ സാമാന്യത്തില്‍ കവിഞ്ഞ ചിന്തകളുള്ള ആളാണ് നിങ്ങള്‍. അതിന് ഞങ്ങള്‍ ഇംപോര്‍ട്ടന്റ്‌സ് കൊടുക്കുന്നുണ് ട്, കാരണം'.. ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്താനുള്ള ആവേശത്തെ ബര്‍ണാര്‍ഡ് സായിപ്പ് ഒന്നൊതുക്കി.
ചോദ്യഭാവത്തില്‍ വ്യാസ് തലയുയര്‍ത്തിയത് അദ്ദേഹം കണ്ടുകൂടിയില്ല, ആവേശം ചോര്‍ന്നുപോകാതെ തുടരുകമാത്രം ചെയ്‌തു.
`അനുകൂല സമയത്ത് ചേര്‍ച്ചയുള്ള ബീജവും അണ്‌ഡവും കൂടിയാല്‍ മഹത്തുക്കള്‍ പിറക്കുമെന്ന് കേട്ടിട്ടില്ലേ നിങ്ങള്‍? നിങ്ങള്‍ ഒരിന്ത്യാക്കാരനല്ലേ? എന്നിട്ടും?' വ്യാസിന്റെ കണ്ണിലെ അമ്പരപ്പിലേക്ക് നോക്കിയാണ് അയാള്‍ ചോദിച്ചത്.
`ഉണ്ട്, ഭഗവാന്‍ വേദവ്യാസന്റെ ജനനം അത്തരത്തിലൊന്നായിരുന്നു.' താന്‍ ഒരു ചരിത്രമറിയാത്ത മണ്ടനാണെന്ന് സായിപ്പ് കരുതരുതല്ലോ..
`യെസ് മിസ്റ്റര്‍ വ്യാസ്, ഹി ഈസ് വേദവ്യാസന്‍, നോട്ട് വ്യാസ്'
`അപ്പോള്‍ നിങ്ങള്‍ക്ക് കഥകളറിയാം. പക്ഷേ അതിനും മുമ്പ് കഥകളുണ് ട്. സുന്ദരിയായ ഭാര്യയുമൊത്ത് രതികേളിക്കൊരുങ്ങവേ നായാട്ടിനു പുറപ്പെടൂ പുത്രാ എന്ന പിതാവിന്റെ ആജ്ഞ അനുസരിക്കേണ് ടി വന്ന ചേദിരാജാവായ വസുവിനെക്കുറിച്ച് കേട്ടിട്ടുണ് ടോ? മൃഗയാവിനോദത്തിന് കാട്ടിലെത്തിയെങ്കിലും രാജാവിന്റെ മനസ് കേളീസന്നദ്ധയായ പത്‌നീസമക്ഷത്തിലായിരുന്നു. വധൂസ്‌മരണയില്‍ സ്‌ഖലിച്ച ശുക്ലത്തെ കിഴികെട്ടി സന്താനദാഹത്തോടെ കഴിയുന്ന രാജപത്‌നിക്ക് ഇതെത്തിക്കുക എന്ന നിര്‍ദ്ദേശത്തോടെ ഒരു പരുന്തിനെ ഏല്‍പ്പിച്ചു വസു. എന്നാല്‍ യാത്രമദ്ധ്യേ പരുന്തിന്റെ വായിലെ കിഴി മാംസമാണെന്നു ധരിച്ച മറ്റൊരു പരുന്ത് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. താഴെ ശക്‌തിമതിയെന്ന നദിയില്‍ വീണ ആ കിഴി ഒരു മത്സ്യം വയറ്റിലാക്കുകയും ചെയ്‌തു.'
അമ്മൂമ്മക്കഥകളില്‍ പോലും കേള്‍വിപ്പെടാത്ത കഥ പറഞ്ഞ അന്യനാട്ടുകാരനെ അത്ഭുതം കൂറുന്ന കണ്ണോടെ നോക്കി അഭിനവവ്യാസന്‍. ബര്‍ണാര്‍ഡ് സായിപ്പ് കഥ പറഞ്ഞുനിര്‍ത്തി
``ആ മത്സ്യം പ്രസവിച്ച ഇരട്ടക്കുട്ടികളിലൊന്നാണ് മിസ്റ്റര്‍ വ്യാസ്, നിങ്ങളുടെ ഭഗവാന്‍ വേദവ്യാസനെ പ്രസവിച്ച മത്സ്യഗന്ധി എന്ന സത്യവതി.''
`ക്ഷമിക്കണം സാര്‍, ഇതൊന്നും എനിക്ക്... ?'
`കൂള്‍ മിസ്റ്റര്‍ വ്യാസ്, അത് നമുക്ക് വിഷയല്ല. ഇവിടെ നോക്കൂ, ഈ ബോട്ടിലുകളാണ് നിങ്ങളുടെ പരീക്ഷണ ശാലകള്‍. നിങ്ങളുടെ ബീജമാണ് ഞങ്ങള്‍ക്കുവേണ് ട സേവനം.'
`നിങ്ങള്‍, നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? '
`അത് തന്നെയാണ് മിസ്റ്റര്‍ വ്യാസ്, നിങ്ങളുടെ നാട്ടിലെ ആളുകള്‍ക്ക് തികഞ്ഞ ബുദ്ധിയാണ്. ആ മാനവിഭവങ്ങള്‍ തന്നെയാണ് പടിഞ്ഞാറിന് വേണ് ട്. അത് പക്ഷേ നിങ്ങള്‍ നീട്ടിയ ഈ സര്‍ട്ടിഫിക്കറ്റുകളായല്ല. നിങ്ങളെക്കൊണ് ട് എന്തിനു കൊള്ളും? നിങ്ങളെന്തുകൂട്ടിയാല്‍ കൂടും? ഒന്നും പഠിക്കാത്ത അഭ്യസ്‌ത വിദ്യരാണ് നിങ്ങള്‍. അതുകൊണ് ട്...'
ഒന്നു കിതപ്പാറ്റിയശേഷം സായിപ്പ് തുടര്‍ന്നു. `ഞങ്ങള്‍ക്കുവേണ് ടത് ഞങ്ങള്‍ സൃഷ്‌ടിക്കും. അതിനുള്ള ബീജമാണ് നിങ്ങള്‍ തരേണ് ടത്. നിങ്ങള്‍ക്ക് വേണ് ടത് പണമല്ലേ, പണം മാത്രമല്ലേ? അത് ഞങ്ങള്‍ തരും. എത്രവേണമെങ്കിലും.'
ഹോ, എന്താണ് താനീ കേട്ടത്?? ഇതോ അഭിനവഭാരതന്റെ ധര്‍മം? സപ്‌തദ്വീപങ്ങള്‍ക്കും ശ്രേഷ്‌ഠമായ ജംബുദ്വീപത്തിന്റെ നാഥന്മാര്‍ വാണ നാട്, ശ്രവണമാത്രയില്‍ അന്തരംഗത്തില്‍ അന്തസ്സുയര്‍ത്തുന്ന ഗംഗയാറൊഴുകുന്ന നാട്, ആദിവേദത്തിന്റെയും ആദിശേഷന്‍ അനന്തന്റെയും നാട്... ആ നാടിന്റെ ഇന്നിനോടോ വിധിയുടെ ഈ വിളി?
`ക്ഷമിക്കണം സാര്‍, എനിക്കു വയ്യ', തളര്‍ച്ചയോടെ എഴുന്നേറ്റു വ്യാസ്.
`നോക്കൂ മിസ്റ്റര്‍ വ്യാസ്'. പിന്നില്‍നിന്നും വിളിച്ചു ബര്‍ണാഡ് സായിപ്പ്.
`നിങ്ങളൊരാള്‍ പിന്തിരിഞ്ഞിട്ടെന്തു പ്രയോജനം? താഴെ നിരന്നു നില്‍ക്കുന്ന ആയിരങ്ങളെ നിങ്ങളുടെ കണ്ണുകള്‍ക്ക് കാണുന്നില്ലേ, അവര്‍ അവരതിനു തയ്യാറാവും, അക്കൂട്ടത്തില്‍ ആണും പെണ്ണുമുണ് ട്. നിങ്ങളുടെ ബീജം ഞങ്ങള്‍ക്കായി വര്‍ഷിക്കും, നിങ്ങളുടെ സ്‌ത്രീകള്‍ അവരുടെ ഗര്‍ഭപാത്രം വില്‍ക്കും... വെറുതെയല്ല, പണത്തിനു വേണ് ടി...'
അവസാനത്തെ ആണിയും അടിച്ചു സായിപ്പ്....
`പോരാത്തതിനു ഇതും നിങ്ങളുടെ ചരിത്രത്തിലുണ് ടെന്ന് കൂട്ടിക്കോ.. തലച്ചോറും ശരീരവും വില്‍ക്കുന്ന നിങ്ങളുടെ വര്‍ത്തമാനത്തിലും അതുണ് ട്....'
അതേ സത്യമാണ്.. ``യദി ഹാസ്‌തി തദന്യത്ര: യന്നേഹാസ്‌തി ന കുത്രചിത് എന്നല്ലേ ഭാരതസ്രഷ്‌ടാവിന്റ വാക്ക്? (ഇതിലുളളത് മറ്റ് പലയിടത്തും കണ്ടേക്കാം, ഇതിലില്ലാത്തത് മറ്റൊരിടത്തും കാണുകയില്ല) (2009 july)
കടപ്പാട്: പണ്‌ഡിറ്റ് അരുമനായകപ്പണിക്കരുടെ ഭഗവാന്‍ വേദവ്യാസന്‍ എന്ന ഗ്രന്ഥത്തോട്,
നന്ദി: പ്രസ്‌തുത ഗ്രന്ഥം തന്ന ജ്യേഷ്‌ഠസുഹൃത്ത് നീരുവിനോട്
മിസ്റ്റര്‍ കാപ്പിലാന്‍, ഇത് നിഴല്‍ച്ചിത്രമല്ല
>> 28.5.09

കവിതയുടെ സാമ്പ്രദായിക-ആധുനിക-ഉത്തരാധുനിക സങ്കല്‍പങ്ങളെ മറികടന്നു എന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയുടെ പ്രസക്തി എന്ന് സച്ചിദാനന്ദന്‍ ചുള്ളിക്കാടിന്റെ സമ്പൂര്‍ണകവിതകളുടെ അവതാരികയില്‍ പറയുന്നു. എന്നാല്‍ ഇത്തരം വേര്‍തിരിവുകളെ നിരാകരിച്ചു എന്നതാണ് കാപ്പിലാന്റെ പ്രഥമകവിതാസമാഹാരമായ നിഴല്‍ച്ചിത്രങ്ങളുടെ പ്രത്യേകത. തുഞ്ചത്തെഴുത്തച്ഛന്‍, പൂന്താനം, ചെറുശ്ശേരി മുതലായ ഭാഷാപിതാക്കളുടെ പൂന്തേനായ ഭാഷയെ മാത്രമല്ല ഉത്തരാധുനിക കവിതാസങ്കേതങ്ങളെയും കാപ്പിലാന്‍ ഒരേ നിസ്സാരതയോടെ തള്ളിക്കളയുന്നുണ്ട്. സാധാരണക്കാരന് ദുര്‍ഗ്രഹമായ വാക്കുകള്‍കൊണ്ട് സൃഷ്‌ടിക്കപ്പെട്ട പുത്തന്‍ കവിതാസങ്കല്‍പങ്ങളെ അനായാസം മറികടന്ന ഇയാള്‍ സ്വന്തം ബീജത്തില്‍നിന്നു മാത്രമാണ് സൃഷ്‌ടി നടത്തുന്നത്. അത് മികവുറ്റതോ അറ്റതോ ആവട്ടെ, പൂര്‍ണമോ അല്ലാത്തതോ ആവട്ടെ, എന്തും കവിതയ്‌ക്ക് വിഷയമാണെന്നും അത് എങ്ങിന വേണമെങ്കിലും എഴുതാമെന്നുമുള്ള ധൈര്യത്തിനു വേണം ഒരു തൂവല്‍.
ഈ പുസ്‌തകത്തിലുള്ളതെയല്ലാം മികച്ച കവിതകളല്ല, അതിശ്രേഷ്‌ഠമായ കവിതകള്‍ അല്ലേയല്ല. എന്നാല്‍ ചില പ്രത്യേകതകള്‍ കാണാതെ പോകാനാകില്ല. സൗന്ദര്യത്തിനു വേണ്ടി ചങ്ങമ്പുഴയെ പോലെ ഏതറ്റം വരെയും വിട്ടുവീഴ്‌ച നടത്താന്‍ ഇയാള്‍ കൂട്ടാക്കുന്നില്ല, എന്ന് മാത്രമല്ല ചില വൃത്തികേടുകളില്‍ ചൂണ്ടി മാത്രമേ എഴുതൂ എന്നിയാള്‍ക്ക് നിര്‍ബന്ധമുണ്ട് താനും. അതുകൊണ്ടാണ് കുപ്പത്തൊട്ടിയും ചൂലും കറിവേപ്പിലയും സെമിത്തേരിയും ഇയാള്‍ക്ക് വിഷയങ്ങളാകുന്നത്. കേവലം വിഷയങ്ങള്‍ മാത്രമല്ല, കവിതയ്‌ക്ക് തലക്കെട്ടുതന്നെയും ആകുന്നത്. വൃത്തികേടുകളെ എങ്ങിനെ ഒളിപ്പിച്ച് വെളുക്കെ ചിരിക്കാം എന്ന് ഗവേഷണം നടത്തുന്ന ലോകത്താണ് നാം ഇടപെടുന്നത് എന്ന വസ്‌തുതയോട് ചേര്‍ത്തുവയ്‌ക്കുമ്പോഴാണ് ഇത് പ്രസക്തമാകുന്നത്.
വിസ്‌താരഭയം കൊണ്ട് ഒരു വാക്കുപോലും വെട്ടിച്ചുരുക്കാന്‍ ഇയാള്‍ തയ്യാറാവുന്നില്ല, ഒരു കവിതയുടെ ഒരു വരിയില്‍ എത്ര വാക്കുകളാവാം? എത്ര അക്ഷരങ്ങളാവാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി -കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ശകുന്തളയില്‍ ഉണ്ടായ രാസമാറ്റങ്ങള്‍- എന്ന കവിത നോക്കുക. അല്ലെങ്കില്‍ വേണ്ട. ആ പേര് തന്നെ നോക്കുക. കണ്ണ് തള്ളിപ്പോകുമെന്ന് തീര്‍ച്ച, പല കവിതകളിലൂടെ പായിക്കുമ്പോള്‍ ഇടയ്‌ക്ക് കണ്ണ് നിറഞ്ഞുപോകയും ചെയ്യും. അതെ അത് തന്നെയാണ് കവിതയുടെ കാമ്പ്. എന്റെ കവിതയുടെ വൃത്തമേതാകട്ടെ, അലങ്കാരവും സന്ധി-സമാസങ്ങളും പ്രത്യയങ്ങളും എന്റെ കവിതയ്‌ക്ക് മോടി കൂട്ടുന്നുണ്ടോ എന്നത് നില്‍ക്കട്ടെ, ഏറുകൊണ്ട നെറ്റിയില്‍ കയ്യമമര്‍ത്തിത്തടവിക്കൊണ്ട് മാത്രമേ നിങ്ങള്‍ക്ക് ഈ കവിതകളില്‍ നിന്നും പുറത്തുപോകാനാവൂ എന്ന് ഓരോ കവിതയ്‌ക്കൊടുവിലും ഇയാള്‍ കാവല്‍ നിന്ന് പറയുന്നുണ്ട്.
താന്‍ വലിയ നിമിഷകവിയാണെങ്കില്‍ ഇന്നാ പിടിച്ചോ ഒരു വിഷയം, കാളാമുണ്ടം. ഇത് വച്ച് എഴുതെടോ ഒരു കവിത എന്ന വെല്ലുവിളിയെ നിരക്ഷരനല്ല ഞാന്‍ സാക്ഷരനാണെടോ എന്ന് അടക്കിപ്പറഞ്ഞ് കാപ്പിലാന്‍ ഉറക്കെപ്പാടിയ കാളാമുണ്ടം എന്ന കവിത നോക്കുക. മനോഹരമായ പദസമുച്ചയങ്ങള്‍ തീര്‍ത്ത വാഴക്കുലകള്‍ നമ്മളെ അതിശക്തമായി സ്വാധീനിച്ചിട്ടുണ്ട്.
പച്ചക്കദളിക്കുലകള്‍ക്കിടക്കിടെ - മെച്ചത്തില്‍ നന്നായി പഴുത്ത പഴങ്ങളും
ഉച്ചത്തിലങ്ങനെ കണ്ടാല്‍ പവിഴവും - പച്ചരത്‌നക്കല്ലുമൊന്നിച്ചു കോര്‍ത്ത പോലെയെന്ന് സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാര്‍ പോലും സൗന്ദര്യോപാസകനായി സ്വയം മറന്ന വാഴക്കുലയെ കാപ്പിലാന്‍ ചിത്രീകരിച്ച രീതി നോക്കുക. ആടയാഭരണങ്ങളണിയിച്ച സുന്ദരിയല്ല കാപ്പിലാന് ഇവിടെ കവിത. പണ്ടൊരു മലയപ്പുലയന്‍ ആറ്റുനോറ്റു വളര്‍ത്തിയ വാഴക്കുലയല്ലേ ഇതെന്ന് വായനക്കാരന്‍ സംശയിച്ചുപോയാല്‍ കുറ്റം പറയാനാകില്ല. മാത്രമല്ല ആ പൊലയന് ഈ കാളാമുണ്ടം പോലും ബാക്കി കിട്ടിയില്ലെന്ന സത്യവും ചങ്ങമ്പുഴയെ കാപ്പിലാന്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
ഓരോ കവിതയെയും പേരെടുത്ത് പറയേണ്ടതില്ല. ഒരു ദിവസം ഒന്നെന്ന കണക്കില്‍ നമ്മള്‍ വായിച്ചുകൂട്ടിയതാണ് കാപ്പിലാന്റെ കവിതകള്‍. അഭിപ്രായങ്ങളും ചര്‍ച്ചകളും കഴിഞ്ഞതാണ്. എങ്കിലും വെളുത്ത താളില്‍ കറുത്ത അക്ഷരങ്ങളില്‍ ചമഞ്ഞൊരുങ്ങിയ കാപ്പില്‍ കവിതള്‍ക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്. പുസ്‌തകത്താളിന്റെ മണമുണ്ട്. രമണന്റെ അവതാരികയില്‍ മുണ്ടശ്ശേരിമാഷ് പറഞ്ഞ പേലെ മധുരനാരങ്ങയെന്ന പോലെ കൊതിയേറട്ടെ ഈ കവിതകളില്‍
പറഞ്ഞുപഴകിയതും പഴകിദ്രവിച്ചതുമായ ഒരു പദമാണ് നാട്ടിലെ മലയാളിക്ക് ഗൃഹാതുരത. എന്നാല്‍ അനുഭവിക്കുന്നവര്‍ക്ക് അത് കേവലം ക്ലീഷേയല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് കാപ്പിലാന്റെ അമ്മക്കവിതകള്‍. വാഴയില അമ്മയെ ഓര്‍ക്കാതെ വായിച്ചു തീര്‍ക്കാന്‍ കഴിയില്ല. തനിമലയാളത്തില്‍ പച്ചമലയാളത്തില്‍ അമ്മമലയാളത്തില്‍ കാപ്പിലാന്‍ കാച്ചിയെടുത്ത കവിതകള്‍. കാച്ചിയതേയുള്ളൂ, കുറുക്കിയിട്ടില്ല പലേടത്തും നിറഞ്ഞുതൂവിപ്പോകുന്നുണ്ട്. അതിന്റെ കുറവുണ്ട്. എന്നാല്‍ കവിക്ക് അതിനുള്ള സ്വാതന്ത്രവുമുണ്ട്.
ഒരു കാര്യത്തില്‍ മാത്രമാണ് എനിക്ക് ശ്രീ. കാപ്പിലാനോട് വിയോജിപ്പുള്ളത്. അത് ഈ സമാഹാരത്തിലെ ഗവിതളെക്കുറിച്ചല്ല തന്നെ. മറിച്ച് ഈ പുസ്‌തകത്തിന്റെ പേരിനെക്കുറിച്ചാണ്. അതേ നിഴലില്‍ തെളിയുന്ന അവ്യക്തതയല്ല കാപ്പിലാന്റെ കവിതകള്‍. മറിച്ച് കൈചൂണ്ടിക്കാണിക്കുന്ന നേര്‍കാഴ്‌ച പോലെ വ്യക്തമാണത്. അതേ, സാമ്പ്രദായിക നിര്‍വ്വചനങ്ങളെ നിരാകരിച്ചുകൊണ്ട് ഇയാള്‍ നടത്തിയ പരീക്ഷണങ്ങള്‍ സാഹീതീമുറ്റത്ത് നട്ടുച്ചയ്‌ക്കും ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്ന തിരിനാളമാണ്. കാലം അത് ആവശ്യപ്പെടുന്നില്ലെങ്കില്‍പ്പോലും. (2009 may)
ഇപ്പോഴും മുസ്തഫ കാത്തിരിക്കുന്നു
>> 1.4.09
അക്ഷരം കാരണമാകായിലമ്മട്ടു-
ള്ള ഭൂവിതില്‍ കാണ്മവര്‍ നമ്മള്‍
അക്ഷരസ്‌നേഹിയോയോരു പീഡിതഗാത്ര-
ന്നല്‍പ ജീവന്‍ പകര്‍ന്നാല്‍ അതക്ഷരം.
''എന്താ മുരളീ ഉറങ്ങിയോ? നീരുവിന്റെ ചോദ്യമാണ് എന്നെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തിയത്. മുസ്‌തഫയെ കണ്ട് മടങ്ങുകയായിരുന്നു ഞങ്ങള്‍. ഞാനും നീരുവും. മുസ്‌തഫയുടെ അളിയനെ പുളിക്കല്‍ ബസ്റ്റോപ്പില്‍ ഇറക്കി ഐക്കരപ്പടിയെത്തുമ്പോഴേക്കും എന്റെ കണ്ണുകള്‍ സാമാന്യം നന്നായി അടഞ്ഞുതുടങ്ങിയിരുന്നു. എന്നിട്ടും ഞാന്‍ ചോദിച്ചു, ''മനുഷ്യന്‍ എത്ര നിസ്സാരനാണ് അല്ലേ മാഷേ ?'' ''തീര്‍ച്ചയായും മുരളീ, നിസ്സാരന്‍ മാത്രമല്ല അല്‍പനും'' എന്റെ ചോദ്യത്തിന് കാത്തിരുന്നെന്നോണം നീരു നേര്‍ത്ത ഗസലിന്റെ ശബ്ദം ഒന്നുകൂടി കുറച്ചു.
പതിവിലധികം തിളങ്ങിയിരുന്നു മുസ്‌തഫയുടെ കണ്ണുകള്‍. പതിവിലധികം എന്നു പറയാന്‍ എനിക്ക് മുസ്‌തഫയെ മുന്‍ പരിചയമൊന്നുമില്ല. സത്യമാണ്. എങ്കിലും ചുറുചുറുക്കുള്ള ആ മുഖവും സംഭാഷണവും അല്‍പനായ എന്റെ പ്രതീക്ഷകള്‍ക്കപ്പുറത്തായിരുന്നു. (ഒരുപക്ഷേ നീരു പറഞ്ഞപോലെ, രാവിലെമുതല്‍ ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നതിന്റെയും ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നതിന്റെയും പ്രതിഫലനമാകാം) നിരാശയുടെ ചിലമ്പല്‍ അല്‍പം പോലുമില്ലാത്ത തെളിഞ്ഞ ശബ്ദത്തില്‍ മുസ്‌തഫ ഞങ്ങളോട് സംസാരിച്ചു. ചില്ലുഗ്ലാസ്സിലെ കട്ടന്‍ചായയില്‍ മെലിഞ്ഞ കഴുക്കോലുകള്‍ സ്വന്തം പ്രതിരൂപങ്ങള്‍ നോക്കിക്കണ്ടു. അക്ഷരങ്ങള്‍ ചിതറിക്കിടക്കുന്ന കട്ടിലില്‍ ഞങ്ങള്‍ക്കുനേരെ തിരിഞ്ഞുകിടന്ന് തിളങ്ങുന്ന കണ്ണുകളോടെ മുസ്‌തഫ കഥകള്‍ പറഞ്ഞു.
അതേ, കഥകള്‍. അവിശ്വസനീയമായ കഥകള്‍. മുസ്‌തഫയുടെ നാവില്‍ നിന്ന് ചിറകുവിരുത്തിപ്പറന്ന കഥാപാത്രങ്ങളില്‍ പലരെയും കഥകളില്‍ പോലും കാണരുതെന്ന് ഞാന്‍ സത്യമായും ആഗ്രഹിച്ചുപോയി.
ഡ്രൈവറായിരുന്നു മുസ്‌തഫ. നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കാര്യമായി ഓട്ടമൊന്നുമില്ലാത്ത ഒരു ദിവസം സുഹൃത്തിന്റെ വീട്ടിലെ അടയ്‌ക്കാമരത്തില്‍ കയറിയതായിരുന്നു മുസ്‌തഫ. സാധാരണ എല്ലാ മരത്തിലും അനായാസമായി കയറുന്ന ആളാണ്. പക്ഷെ വിധിക്ക് തോന്നിയ ഒരു തമാശ. കവുങ്ങുതന്നെ ഒടിഞ്ഞുപോയി എന്നാണ് മുസ്‌തഫ പറഞ്ഞത്. പിന്നെ ചികിത്സയും മറ്റുമായി വര്‍ഷങ്ങള്‍...ആകെയുണ്ടായിരുന്ന മൂന്നരസെന്റ് സഥലം വിറ്റു, അഞ്ചുലക്ഷത്തിലധികം രൂപ ചികിത്സയ്‌ക്കായി ചെലവഴിച്ചു. അരയ്‌ക്കുതാഴെ തളര്‍ന്നുകിടക്കുകയാണ് എന്നറിയാമായിരുന്നു. പക്ഷേ ഓപ്പറേഷനുവേണ്ടി അരയ്‌ക്കുതാഴേക്ക് കീറിയതും മാംസമെടുത്ത് വച്ചതും അനസ്‌തേഷ്യ കൂടാതെയാണ് എന്ന് മുസ്‌തഫ പറയുമ്പോഴാണ് ആ തളര്‍ച്ച എത്രമാത്രം ഭീകരമാണ് എന്ന് ഞങ്ങള്‍ക്ക് മനസിലായത്. അത്രമാത്രം മരവിച്ചുപോയിരുന്നു അരയ്‌ക്ക് താഴേയ്‌ക്ക് ആ മനുഷ്യന്‍. അലോപ്പതി കൈവെടിഞ്ഞുകഴിഞ്ഞ ആ ശരീരം ഇനി പൂര്‍വ്വസ്ഥിതിയിലെത്താന്‍ എന്താണ് വഴിയെന്നത് നിശ്ചയമില്ല. ഫിസിയോതെറാപ്പി കൊണ്ട് ഫലം ലഭിക്കും എന്ന് തന്നെയാണ് മുസ്‌തഫയും കുടുംബവും പ്രതീക്ഷിക്കുന്നത്. പണം ഒരു പ്രധാന ഘടകമാണ് മുസ്‌തഫയ്‌ക്കിന്ന്. ഇത്രയും ചികിത്സ നടത്തുമ്പോഴേക്കും മുസ്‌തഫയ്‌ക്ക് വീട് നഷ്ടമായിരുന്നു. പിന്നീട് വാടകവീടുകള്‍. അതുപോലും കിട്ടാനില്ല എന്നതാണ് മുസ്‌തഫയുടെ സങ്കടം. രണ്ട് മാസത്തില്‍ കൂടുതല്‍ കവിയില്ലെന്ന് നിബന്ധനയിലാണ് പലരും വീട് വാടകയ്‌ക്ക് നല്‍കുന്നതുതന്നെ. ഇപ്പോഴത്തെ വീട്ടുടമസ്ഥന്‍ വീട്ടിലേക്കുള്ള വഴിയും അടച്ചുവച്ചു, വെള്ളവും നിര്‍ത്തിച്ചു. ''വയ്യാണ്ടെ കെടക്കുവല്ലേ? ഒഴിഞ്ഞുകൊടുത്തില്ലെങ്കിലോ എന്ന് പേടിയാവും. ഇനി ഞങ്ങ അവിടെ താമസിക്കാന്‍ പോവില്ലെന്ന് അവര്‍ക്കറിയാം'' മുസ്‌തഫയുടെ പരിഭവമില്ലാത്ത ദീര്‍ഘനിശ്വാസം.
''ബാപ്പയും ഉമ്മയും സഹോദരങ്ങളും അത്ര സുഖത്തിലല്ല'' എന്നു മാത്രമേ മുസ്‌തഫ പറഞ്ഞുള്ളൂ. അരയ്‌ക്കുതാഴെ മൃതമായ ഈ സ്ഥിതിയിലും എന്തോ വിദ്വേഷം മനസില്‍ വച്ച് മുസ്‌തഫയെ കൈയ്യൊഴിഞ്ഞത്രെ വീട്ടുകാര്‍. ഈശ്വരാ, ഇതോ നീ പഠിപ്പിച്ച വെള്ളത്തേക്കാള്‍ കട്ടിയുള്ള രക്തം? വാടകവീടുകള്‍ക്കും ആശുപത്രിക്കുമൊപ്പം മൂന്ന് തവണ സ്‌കൂള്‍ മാറേണ്ടിവന്നുവത്രെ മകന്. ആര്‍ ആരെയാണ് കുറ്റപ്പെടുത്തുക. എല്ലാവര്‍ക്കും അവരുടേതായ കാരണങ്ങളുണ്ട്. മടങ്ങുമ്പോള്‍ നീരു പറഞ്ഞ പോലെ ''കള്ളുകുടിച്ച് വണ്ടിയോടിച്ചിട്ടോ, മറ്റെന്തെങ്കിലും അശ്രദ്ധ കൊണ്ടോ ആയിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു, ഇതിപ്പോ ഒന്നുമല്ലാതെ ഇങ്ങനെയൊക്കെ... എന്തോ തീരെ ചേരാത്ത വിധി പോലെ തോന്നുന്നു.''
അതെ, ഒരായിരം വട്ടം മനസ്സില്‍ അത് പറഞ്ഞുകഴിഞ്ഞു, തീരെ ചേരാത്ത ഒരു വിധി, ഒരു തരത്തിലും ആ ചെറുപ്പക്കാരന്‍ അര്‍ഹിക്കാത്ത വിധി. വിധിക്ക് തെറ്റുപറ്റുമ്പോള്‍ മനുഷ്യര്‍ക്ക് എന്തുചെയ്യാന്‍ കഴിയും? അതെ, അതാണ് ചോദിക്കുന്നത്, മൈനയോട് നീരു ഇങ്ങിനെ പറഞ്ഞതോര്‍ക്കുന്നു. ''ഇത്രയുമോ ഇതിലേറെയോ സഹിക്കുന്ന ഒരുപാടുപേര്‍ നമുക്ക് ചുറ്റുമുണ്ട്, ഇല്ലെന്നല്ല. പക്ഷേ നമ്മള്‍ പരിചയപ്പെട്ട ഒരാള്‍... നമ്മുടെ മനസാക്ഷി അര്‍ഹിക്കുന്ന ഒരാള്‍.. അയാളെ നമ്മള്‍ക്ക് കാണാതെ പോകാനാവില്ല''
അതെ, സഹായിച്ച എല്ലാവരെയും മുസ്‌തഫ നന്ദിയോടെ ഓര്‍ക്കുന്നുണ്ട്. പുസ്‌തകങ്ങളും പണവും അയച്ചുതന്ന എല്ലാവരെയും മുസ്‌തഫ പേരെടുത്ത് പറഞ്ഞു. പക്ഷേ ഇന്ന് മുസ്‌തഫയ്‌ക്ക് വേണ്ടത് പുസ്‌തകങ്ങള്‍ മാത്രമല്ല. ഒരു പുസ്‌തകത്തിനു വേണ്ടി മൈനയോട് എഴുതിചോദിച്ച അക്ഷരസ്‌നേഹിയായ മുസ്‌തഫയ്‌ക്ക് ഒരു കിടപ്പാടം വേണം. അക്ഷരങ്ങള്‍ മൂലം പരിചയപ്പെട്ടവരാണ് നമ്മള്‍. നമുക്കെല്ലാം ആവശ്യത്തിനു പ്രശ്‌നങ്ങളുണ്‌ട്. ഇല്ലെന്നല്ല, എങ്കിലും നമുക്കെന്തുചെയ്യാന്‍ കഴിയും? നമ്മള്‍ക്ക് ഒരുപാട് കഴിയും എന്ന് തന്നെയാണ് എനിക്കുതോന്നുന്നത്. വീട് വച്ചുനല്‍കാന്‍ ആരൊക്കെയോ സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട. അതിനുള്ള സ്ഥലമാണ് പ്രധാനപ്പെട്ട ഒരു വിഷയം. മുസ്‌തഫയുടെ ശാരീരിക പരിമിതികള്‍ക്ക് ഒത്തുപോകാന്‍ കഴിയുന്ന ഒരു സ്ഥലം.. അത് നല്‍കാന്‍ തയ്യാറുള്ള ആരെയെങ്കിലും കണ്ടെത്താന്‍ നമുക്ക് കഴിയണം. പൂര്‍ണമായും സൗജന്യമാകണമെന്നില്ല, ഒരുപാടുപര്‍ നമുക്കൊപ്പമുണ്ട്. മുഖമറിയാതെ, പലപ്പോഴും യഥാര്‍ത്ഥമായ പേരുപോലുമറിയാതെ, ലോകത്തിന്റെ ഏതൊക്കെയോ കോണുകളിലിരുന്ന് തികച്ചും കര്‍മബന്ധത്തിനാല്‍ ബന്ധിതരാകയാല്‍ മാത്രം പരിചയപ്പെട്ട നമ്മള്‍ ഇത്രയും പേര്‍ എല്ലാവരുമുണ് ട്. തങ്ങളാലാവുന്ന സഹായവാഗ്‌ദാനവുമായി നിരവധിപേര്‍ മുന്നോട്ടുവന്നിട്ടുണ്ട്. കാര്യങ്ങളെക്കുറിച്ച് നീരുവിന് കൃത്യമായ ഒരു ധാരണയുണ്ട. അത് നമ്മള്‍ക്ക് ചെറുതല്ലാത്ത വഴികാട്ടിയാവും എന്ന് തന്നെ പ്രതീക്ഷിക്കാം. ആധികാരികമായും വ്യക്തമായും നീരു സംസാരിക്കും. നമ്മള്‍ ഓരോരുത്തരും സംസാരിക്കും. മുസ്‌തഫയെ ബൂലോകത്തിനു പരിചയപ്പെടുത്തിയ മൈനയുടെ പോസ്റ്റ് ഇവിടെ വായിക്കാം. എന്തോ അങ്ങിനെ ഒരു പോസ്‌റ്റ് എഴുതാന്‍ തോന്നി എന്നാണ് മൈന അന്നൊരിക്കല്‍ പറഞ്ഞത്. വെറുതെയായില്ല ആ തോന്നല്‍, മൈനയ്‌ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...
മുസ്‌തഫയുടെ വിലാസം:
മുസ്‌തഫ സുലൈഖ
പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്
പുളിക്കല്‍
മലപ്പുറം-673637
അക്കൗണ്ട് നമ്പര്‍. 67080912142 SBT Aikarappady, Malappuram Dt. Read more...
ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണാ...
>> 7.11.08

ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണാ...
അവസാന കളിയില്‍ ഒരു വലിയ പൂജ്യവുമായി ഒടുവില്‍ സൌരവ് ഗാംഗുലി കളമോഴിയുകയാണ്... കുഞ്ഞുനാള്‍ മുതല്‍ സ്വപനം കാണുന്ന ടീമിലേക്കുള്ള വിളി ഇനി അധികം വൈകില്ല.. ഇന്ത്യന്‍ ടീമിന് വേണ്ടി ബാറ്റിങ്ങ് ഓപ്പണ്‍ ചെയ്യാന്‍ തയ്യാര്‍ എടുത്തിട്ട് കളം കുറെ ആയി. പതിനാറാം വയസില്‍ കളി തുടങ്ങിയ സച്ചിനൊപ്പം എത്താന്‍ കഴിയില്ലെന്ന് ഉറപ്പയിരുന്നത് കൊണ്ട് ഗാംഗുലിയില്‍ ആയിരുന്നു നോട്ടം. മങ്ങിയും തെളിഞ്ഞും കളിക്കുന്ന ഇവന്‍ പോയിട്ട് വേണം സച്ചിനൊപ്പം ഒന്നു കീറാന്‍.
****
ഒരിക്കലും സമ്മതിച്ചില്ലെങ്കിലും ചെറുപ്പത്തിലെ ഉണ്ടായിരുന്നു ഒരു ഗംഗുലിയന്‍ ആരാധന. എടാ എന്ന് പറഞ്ഞവനൊട് പോടാ എന്ന് പറയാന്‍ പഠിപ്പിച്ചത് അയാള്‍ ആണല്ലോ.. നാട്ടിലെ പ്രൌഡമായ തറവാടുകളിലെ പെണ്‍മുറ്റങ്ങളില്‍ മേല്‍വസ്ത്രം ഉരിഞ്ഞും, വിവാഹ - അടിയന്തിര ആള്‍ക്കൂട്ടങ്ങളില്‍ കാരണവന്‍മാരുടെ മുറുക്കാന്‍ചെല്ലം ചുമക്കാന്‍ വയ്യെന്ന് പറഞ്ഞു കണ്ണിലെ കരടായും കാലം കളഞ്ഞ കാലം. മൂന്നടി നീളമുള്ള മരക്കഷണം കൊണ്ട് ലോകം കീഴടക്കാന്‍ ഇറങ്ങിയ പോലെ തോന്നി സച്ചിന്റെ കളികള്‍. ഷാര്‍ജയിലെ പ്രകടനതോടെ പൂമുഖത്ത് നിന്നും സച്ചിന്റെ ചിത്രങ്ങള്‍ പൂജാമുറിയില്‍ ഇടം പിടിച്ചു. അമ്മാവന്റെ മകന്റെ കല്യാണത്തിന് പോലും കാണിക്കാത്ത ആവേശമായിരുന്നു സച്ചിന്റെ ഇന്നിങ്ങ്സുകള്‍ കാണാന്‍. നാട്ടിലെങ്ങും സച്ചിന്‍ മാനിയ പടര്‍ന്നപ്പോള്‍ ബദലായി ഉണ്യെട്ടന്റെ നേതൃത്വത്തില്‍ ചിലര്‍ ഗാംഗുലിക്ക് ജയ് വിളി തുടങ്ങി. കളിയിടങ്ങളില്‍ തര്‍ക്കങ്ങള്‍ തുടര്‍കഥയായി. സച്ചിനോ ഗംഗുലിയോ? പിള്ളേച്ചന്‍ ചേട്ടന്റെ റബ്ബര്‍ തോട്ടത്തിലെ കളിക്കളത്തില്‍ നിന്നും തര്‍ക്കം പ്രഭാകരന്റെ ചായക്കടയുടെ ചായ്പ്പിലെ കാരം ബോര്‍ഡിലും, ജയേട്ടന്റെ വീട്ടിലെ ചീടു കളിസ്ഥലത്തും രാത്രി ഒരു മണി വരെ തുടര്‍ന്നു.
ദൈവം കാവല്‍ നില്ക്കുന്ന ഓഫ് സൈഡില്‍ ഗംഗുലി വിസ്മയം എന്ന വാക്കിനു കവര്‍ ഡ്രൈവ് എന്ന് അര്‍ത്ഥ ഭേദം കല്പ്പിക്കുമ്പോള്‍ കയ്യടിക്കാതിരുന്നത് സച്ചിന് അപ്രിയം തോന്നുമോ എന്ന് പേടിച്ച് മാത്രമായിരുന്നു. ഉണ്യെട്ടന് പക്ഷെ സഭാകന്പമൊന്നും ഉണ്ടായിരുന്നില്ല. രാവിലെ അമ്മ പൂവാലി പയ്യിനോട് ''അങ്ങ് ചുരത്ത് പയ്യേ'' എന്ന് പറയുന്ന ലാഘവത്തോടെ അവന്‍ ഗാംഗുലിയെകൊണ്ട് തലങ്ങും വിലങ്ങും ബൌണ്ടറികള്‍ അടിപ്പിച്ചു.
****
തര്‍ക്കശാസ്ത്രതിലൂടെ ആരാണ് വലിയവന്‍ എന്ന് തെളിയിക്കാന്‍ ഞങ്ങള്‍ ഒരുന്പെട്ട ഒരു ദിവസം
ഓഫ് സൈഡില്‍ ദൈവം ഗംഗുലി എന്ന് ഏട്ടന്‍.
ഓഫും ലെഗും നോക്കണ്ട. കളിക്കളത്തിനു തന്നെ ദൈവം സച്ചിന്‍ എന്ന് ഞാന്‍.
ഏറ്റവും മികച്ച ഇടംകയ്യന്‍ ഗംഗുലി എന്ന് ഏട്ടന്‍.
ഇടവും വലവും നോക്കണ്ട. മികച്ചവന്‍ സച്ചിന്‍ എന്ന് ഞാന്‍.
മികച്ച ക്യാപ്ടന്‍ ഗംഗുലി എന്ന് ഏട്ടന്‍.
കളിക്കാത്ത ക്യാപ്ടന്‍ ഗംഗുലി എന്ന് ഞാന്‍.
കൂടുതല്‍ സുന്ദരന്‍ ഗംഗുലി എന്ന് ഏട്ടന്‍.
..................
''നിന്നെ പാമ്പ് കൊത്തും*...''
..................
''എഹ്.... ''
കളിനിയമങ്ങളുടെ അതിര്‍ത്തിവരക്ക് അപ്പുറത്ത് നിന്നും കേട്ട അവസരബോധമില്ലാത്ത പ്രയോഗത്തില്‍ ആ പാവം ഒന്നു പകച്ചുപോയിട്ടുണ്ടാവണം. ഭ്രാതൃവാത്സല്യത്താല്‍ സ്വതവേ വിടര്‍ന്ന ആ കണ്ണുകള്‍ കലങ്ങിപ്പോയി.. ചുരുങ്ങി ചെറുതായിപ്പോയി.
''എഹ്.... എന്താ മോനേ നീ പറഞ്ഞെ? ''
കള്ളച്ചൂത് നിരത്തി കളി ജയിച്ചാലും പ്രോഫെഷണലിസം എന്ന് കേള്‍വി കൊള്ളുന്ന കാലത്ത് കുടിലയൌവനത്തിന്റെ ചോരത്തിളപ്പില്‍ വാഗ്ദേവത പിഴച്ചുപോയി.
''അതെ, അതന്നെ.. എന്താ നിനക്ക് സച്ചിനെ സമ്മതിച്ചാല്‍? ''
''മുരളീ നാവടക്ക്.''
''ഇല്ല, ഞാന്‍ പറയും. നവുയര്‍ത്താന്‍ കഴിയുന്ന കാലത്തോളം പറയും.''
''എന്നാ നീ പറയണ്ട.'' കൈ നിവര്‍ത്തി ഒന്നു തന്നു ഉണ്ണ്യേട്ടന്‍. അണപ്പല്ല് ഇളകി കടവായില്‍ ചോരയുടെ ചുവപ്പറിഞ്ഞു ഞാന്‍. ഒന്നിന് പുറകെ ഒന്നായി മൂന്നു നക്ഷത്രങ്ങള്‍ വലതു ചെവിയിലൂടെ ഇറങ്ങിപ്പോയി. അന്നെന്റെ പകല്‍ അഞ്ചുമണിക്ക് അസ്തമിച്ചു.
*****
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണത്തെ ഓണമുണ്ട് അമ്മയുടെ മടിയില്‍ തലവച്ച് ഉണ്ണ്യേട്ടനെ കെട്ടിപ്പിടിച്ച് കിടക്കവേ ഞാനൊരു സ്വപ്നം കണ്ണുതുറന്നു കണ്ടു. എന്റെ ഉണ്ണ്യേട്ടനെ. ബിയറിന്റെ അടപ്പില്‍ ഒഴിച്ച് നീട്ടി, നിന്റെ ബോഡി കപ്പസിറ്റിക്ക് ഇത്രേം മതി എന്ന് ചിരിക്കുന്ന ഏട്ടനെ. മുറ്റത്ത് കുത്തി നിര്‍ത്തിയ ഈര്‍ക്കിലില്‍ എറിഞ്ഞു കൊള്ളിച്ച് എന്നെ എറിയാന്‍ പ്രാക്ടീസ് നടത്തുന്ന ഏട്ടനെ. കട്ടിലിന്റെ ക്രാസിയില്‍ വിരിച്ചുതന്ന്, മോന്‍ അവിടെ കിടന്നോ എന്ന് ചിരിക്കുന്ന ഏട്ടനെ. ഒന്നു കണ്ടവരെല്ലാം ''അങ്ങനെ ഒരേട്ടന്‍ എനിക്കും വേണമായിരുന്നു'' എന്നെന്നോട് പറഞ്ഞ എന്റെ ഉണ്ണ്യേട്ടനെ.... ഏട്ടന്‍ ഉറങ്ങിയെന്നു ഉറപ്പു വരുത്തി അമ്മ മറ്റൊരു കഥ പറഞ്ഞു.ഏട്ടന്റെ മറ്റൊരു മുഖം കാണിച്ചു തന്നു. ഓരോ തവണയും വീട്ടില്‍ വന്നു ഞാന്‍ തിരിച്ചു പോന്നാല്‍ ദിവസങ്ങളോളം ഞാന്‍ പുതച്ച പുതപ്പ് കഴുകാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഏട്ടനെ. ഉറക്കത്തില്‍ ആ പുതപ്പ് നോക്കി ''അടങ്ങിക്കിടക്ക് മോനേ'' എന്നും ''ദാ ഈ വരയ്ക്കപ്പുറം വന്നു പോകരുത് ട്ടോ'' എന്നും പറയുന്ന ഏട്ടനെ.
***
ആ എട്ടനോടാണ് ഞാന്‍... പണ്ടൊരിക്കല്‍ നാവില്‍ കാലസര്‍പ്പത്തിന്റെ വിഷം തീണ്ടിയ നാളില്‍ അച്ഛനോട് '' മക്കളെ വളര്‍ത്തേണ്ടത് എങ്ങനെയെന്നു കാണിച്ചു തരാം'' എന്ന് പറഞ്ഞ പൊടിമീശക്കാരന്‍ ഉള്ളില്‍ ഉറക്കമുണര്‍ന്നു. കാലപാശത്തിന്റെ കടുംകെട്ട് കഴുത്തില്‍ കറുപ്പ് വീഴ്ത്തുന്നത് കണ്ണുനീരോടെ കണ്ടുനിന്നു. നാവില്‍ നിന്നും വീണതില്‍ ഏറ്റവും വേദനിപ്പിക്കുന്ന രണ്ടു വാക്കുകള്‍. തിരിച്ചെടുക്കാനാവാത്ത പാപക്കറകള്‍. കടും പാപിയായ മകനോടും അനിയനോടും പൊറുക്കണേ എന്ന് ആയിരം വട്ടം മാപ്പിരന്നു. അജ്ഞാനത്തിന്റെ അപരിമേയങ്ങളിലെ പാപക്കറകള്‍ കഴുകിക്കളയുന്ന കോടിദീപ ദിവാകര ദീപ്തിയോടെ ഉറക്കമുണര്‍ന്ന ഏട്ടന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. മനസ് അറിഞ്ഞു ഞാന്‍ ആരെ ഏട്ടാ എന്ന് വിളിക്കുമ്പോഴും എന്റെ ഉള്ളില്‍ തെളിയുന്ന ചിരി. (2008 november)
ഇതും ധര്‍മസംസ്ഥാപനാര്‍ത്ഥം...
>> 22.8.08
''കല്ല് കൊണ്ടോ മനം താവകം കൃഷ്ണാ...''
അകത്തളത്തില്‍ അമ്മ പാടുന്നത് കേട്ടാണ് പതിവുപോലെ ഉണര്‍ന്നത്..
എന്തിനാണ് അമ്മേ സംശയം? കല്ലില്‍ കൊത്തിയ കൃഷ്ണവിഗ്രഹത്തിനു ഹൃദയം മാത്രമെങ്ങിനെയാണ് തായേ മാംസളമാവുക? കല്ല് കൊണ്ടാണ് മനമെന്നു പലവുരു തെളിയിച്ചതല്ലേ വസുദേവകൃഷ്ണന്‍?
ത്രിസന്ധ്യകളില്‍ കുളിച്ച് ഈറനോടെ പൊന്നുമക്കള്‍ക്ക് പുണ്യം പകരുന്ന അച്ഛനമ്മമാരുടെ പ്രാര്‍ത്ഥനകള്‍ തലക്കുറി നന്നാക്കിയില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ കൊരുത്ത മനസുമായി കാലങ്ങള്‍ തിളച്ചുമറിഞ്ഞുനടന്നു. വിശ്വാസികളില്‍ അവിശ്വാസിയായും, നിരീശ്വര വാദികള്‍ക്കിടയില്‍ കടുത്ത വിശ്വാസിയായും അസ്തിത്വം വെല്ലുവിളിച്ചു നടന്നു. അതൊരു കാലം.
***
കാലങ്ങള്‍ക്കപ്പുറത്ത് നിന്നും വിശ്വാസത്തിന്റെ അനന്തകോണില്‍ നിന്നും ചുളിഞ്ഞ നെറ്റികള്‍ കാണായി. ഒരുപാട് ചിന്തിച്ചിട്ടും ഇത്രയധികം കുഞ്ഞുങ്ങളെ ബലികൊടുത്തു കൊണ്ടായിരുന്നു ധര്‍മസംസ്ഥാപനാര്‍ത്ഥമെന്നു പുകഴ്ത്തപ്പെടുന്ന ആ അവതാരം പിറവി എടുത്തത് എന്ന് ന്യായീകരണങ്ങളെ അസാധുവാക്കി.
കുന്നിന്റെ മുകളില്‍ കളിച്ചു നില്ക്കുന്ന മാന്കിടാവിനെ പോലെ (കടപ്പാട്: കൃഷ്ണഗാഥ)ചത്തുമലച്ച പൂതനയുടെ മാറില്‍ വിളങ്ങിയ കോമളരൂപന് തനിക്ക് വേണ്ടി മരിച്ച പൈതങ്ങളുടെ ശാപം ഏറ്റിരുന്നോ അമ്മേ? ആ പിഞ്ചുകുഞ്ഞുങ്ങളുടെ കറ പതിഞ്ഞാണോ ചെന്താമരക്കണ്ണന്‍ ഈ വിധം കറുത്ത് പോയത്?
അറിയാവുന്നതാണമ്മേ... മഹത്തുക്കളുടെ വീഴ്ചകള്‍ക്ക് നേരെ ചെറുവിരലനക്കുവാന്‍ ഇവിടെയാരുമില്ലെന്ന്.
***
എങ്കിലും സമ്മതിച്ചു. കൃഷ്ണന്‍ മായികഭാവം തന്നെ.. ഉണ്ണിക്കണ്ണനും, കള്ളകൃഷ്ണനും, സാക്ഷാല്‍ പരംപൊരുളും അവന്‍ തന്നെ.. അവന്റെ ഭാവങ്ങള്‍ തന്നെ. പോയ വഴികളിലെല്ലാം സുഗന്ധം വാരിപ്പൂശിയ കസ്തുരിമാന്‍ തന്നെ അവന്‍. ചേല കട്ടതും, ചമ്മട്ടി പിടിച്ചതും അവന്റെ ലീലകള്‍ തന്നെ. പാല്‍ കറന്നതും പാലഴിക്ക് നാഥനായതും അവന്‍. വെണ്ണ കട്ടതും, ബ്രഹ്മാണ്ഡം വായിലോതുക്കിയതും അവന്റെ ശ്രേഷ്ടതകള്‍ തന്നെ. യുഗങ്ങള്‍ക്ക് മുമ്പെ അവതാര സന്കല്പങ്ങള്‍ കൊണ്ട് പരിണാമ സിദ്ധാന്തത്തിന് ഭാരതീയ മാതൃകയില്‍ ചരിത്രം ചമച്ചവന്‍..യുദ്ധം നയിച്ചതും അത് ജയിച്ചതും അവന്‍, അവന്റെ സാന്നിധ്യം. ഞാന്‍ ഉണര്‍ന്നതും നീ രമിക്കുന്നതും അവന്റെ മുരളികയില്‍. പാഞ്ചജന്യം അവന്‍ പാടിയത് ലോകരക്ഷാര്‍ത്ഥം, അവന്‍ യുഗങ്ങളില്‍ സംഭവിക്കുന്നത് ധര്‍മസംസ്ഥാപനാര്‍ത്ഥം... അവന്റെ മനമെങ്ങിനെ കല്ലായി മാറും എന്നല്ലേ അമ്മ പാടിയത്?
***
എങ്കിലും അമ്മേ...
സ്വര്‍ഗ്ഗഗേഹങ്ങളില്‍ വെള്ളിയരയന്നങ്ങള്‍ ചാമരം വീശുന്ന അര്‍ജുനപുത്രന്റെ കണ്ണുകളില്‍ സംശയത്തിന്റെ നിഴല്‍ അമ്മ കാണുന്നുവോ? ആ മിടിപ്പില്‍ അവിശ്വസനീയതുടെ താളം അമ്മ കേള്‍ക്കുന്നുവോ?
മുടിയഴിച്ച് തലതല്ലിവീണ ഉത്തരയുടെ കാല്‍തളകള്‍ ചോദ്യഭാവത്തില്‍ ചിലന്പുന്നതും അമ്മേ, നിനക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലേ?
കൊന്നതാണമ്മേ കൊന്നതാണ്.
അല്ലെങ്കില്‍ ആ അരുംകൊലയുടെ നേരത്ത് തന്ത്രപൂര്‍വ്വം കണ്ണടച്ചു, നിന്റെ കണ്ണന്‍.
പത്മവ്യൂഹം ചമച്ച നേരത്ത് വിജയനെ ബോധപൂര്‍വ്വം അവിടെ നിന്നകറ്റിയ സാരഥി. അതാണമ്മേ നിന്റെ കൃഷ്ണന്‍.
അല്ലെങ്കില്‍ പറയൂ, ഇന്ദ്രദത്തമായ കര്‍ണന്റെ ശക്തിവേലിനു പാത്രമായി ഭീമസുതന്‍ ഖടോല്ക്കചനെ വിട്ടുകൊടുത്തപ്പോള്‍ നൊടിനേരത്തേക്കെങ്കിലും കലങ്ങിയ ചെന്താമരക്കണ്ണുകള്‍ സോദരീപുത്രന്റെ വിയോഗവാര്‍ത്തയില്‍ ഒരിറ്റുനീര്‍ പോലും പോഴിക്കാഞ്ഞതെന്തേ?
***
ഓര്‍മയില്ലേ? ആ കാഴ്ച കാണാന്‍ കഴിയുന്നില്ലേ? പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്പ് ... യുദ്ധതന്ത്രങ്ങള്‍ അര്‍ജുനന് ഉപദേശിക്കുന്ന കൃഷ്ണന്‍... അരികില്‍ നിറഗര്‍ഭിണിയായ പ്രിയസോദരി സുഭദ്ര.. പറഞ്ഞു പറഞ്ഞു പത്മവ്യൂഹം ഭേദിച്ച് അകത്തുകടക്കാന്‍ പറയുമ്പോള്‍ കണ്ടു, അരണ്ട വെളിച്ചത്തില്‍ ഉറക്കം പിടിച്ചിരിക്കുന്നു അര്‍ജുനന്‍, സുഭദ്രയും. അപ്പോള്‍? അപ്പോള്‍ താന്‍ പറയുമ്പോള്‍ മൂളിയത് ആരാണ്? വ്യക്തമായും കേട്ടതാണല്ലോ ആ മൂളല്‍. സര്‍വം അറിയുന്ന കണ്ണന് കാര്യം മനസിലായി. പറഞ്ഞു നിര്ത്തി. പത്മവ്യൂഹത്തിന് അകത്തു കടക്കാന്‍ മാത്രം അറിയുന്ന, ഭേദിച്ച് പുറത്തുകടക്കാന്‍ അറിയാത്ത തന്റെ അതിബുദ്ധിയായ മരുമകന്‍ എങ്ങനെ തീരണമെന്നു തീര്ച്ചപ്പെടുതിയെന്നോണം ഒന്നു പുഞ്ചിരിച്ചു വാസുദേവനന്ദനന്‍.
***
സത്യമാണോ അമ്മേ? ഞാന്‍ പറഞ്ഞത് സത്യമാണോ? തന്റെ മാതുലനായ കംസനെ കൊന്നത് താനാണെന്ന ഓര്‍മ കൃഷ്ണനെ അലട്ടിയിട്ടുണ്ടാവുമോ? കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ലില്‍ തന്റെ അനന്തിരവന്‍ തനിക്ക് കലിയെന്നു തോന്നിയോ കൃഷ്ണന്? കര്‍മ പാശത്തില്‍ നിന്നും ആരും മുക്തരല്ലെന്നു അവനെക്കാള്‍ നന്നായി അറിയുന്നവര്‍ ആരാണ് അമ്മേ? പരബ്രഹ്മം ആയ വിഷ്ണുദേവന് കലിയും കലിബാധ മൂലമുണ്ടാകുന്ന ഭയവും, വിദ്വേഷവും അന്യമെന്കിലും മനുഷ്യനായി അവതരിച്ച കൃഷ്ണന് അങ്ങനെ ആവാന്‍ കഴിയുമോ?
***
അര്ജ്ജുനപുത്രനെ അവസാനിപ്പിക്കാന്‍ ആത്മഭീതിയില്‍ അലഞ്ഞ മാതുലനു ലഭിച്ച അവസരമാണോ ഭാരതയുദ്ധത്തിലെ കറുത്ത ഏടായി മാറിയ പദ്മവ്യൂഹം.. അവതാരമായ കൃഷ്ണന് വേണ്ടി കരുക്കള്‍ ആയവരാണോ മഹാത്മാവായ ഭീഷ്മരും ദ്രോണരും, രാധേയനായ കര്‍ണനും? ഇനി പറയൂ, കല്ല് കൊണ്ടല്ലേ താവക മനം കൃഷ്ണാ???
പൊറുക്കുക തായേ.. നിന്റെ വിശ്വാസങ്ങളെ ഞാന്‍ വേദനിപ്പിച്ചു. പൊറുക്കുക, ജന്മം തന്നതിന്റെ ശിക്ഷയായി കരുതി പൊറുക്കുക. (august 2008)

