ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണാ...

>> 7.11.08



ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണാ...

അവസാന കളിയില്‍ ഒരു വലിയ പൂജ്യവുമായി ഒടുവില്‍ സൌരവ് ഗാംഗുലി കളമോഴിയുകയാണ്... കുഞ്ഞുനാള്‍ മുതല്‍ സ്വപനം കാണുന്ന ടീമിലേക്കുള്ള വിളി ഇനി അധികം വൈകില്ല.. ഇന്ത്യന്‍ ടീമിന് വേണ്ടി ബാറ്റിങ്ങ് ഓപ്പണ്‍ ചെയ്യാന്‍ തയ്യാര്‍ എടുത്തിട്ട് കളം കുറെ ആയി. പതിനാറാം വയസില്‍ കളി തുടങ്ങിയ സച്ചിനൊപ്പം എത്താന്‍ കഴിയില്ലെന്ന് ഉറപ്പയിരുന്നത് കൊണ്ട് ഗാംഗുലിയില്‍ ആയിരുന്നു നോട്ടം. മങ്ങിയും തെളിഞ്ഞും കളിക്കുന്ന ഇവന്‍ പോയിട്ട് വേണം സച്ചിനൊപ്പം ഒന്നു കീറാന്‍.
****
ഒരിക്കലും സമ്മതിച്ചില്ലെങ്കിലും ചെറുപ്പത്തിലെ ഉണ്ടായിരുന്നു ഒരു ഗംഗുലിയന്‍ ആരാധന. എടാ എന്ന് പറഞ്ഞവനൊട് പോടാ എന്ന് പറയാന്‍ പഠിപ്പിച്ചത് അയാള്‍ ആണല്ലോ.. നാട്ടിലെ പ്രൌഡമായ തറവാടുകളിലെ പെണ്‍മുറ്റങ്ങളില്‍ മേല്‍വസ്ത്രം ഉരിഞ്ഞും, വിവാഹ - അടിയന്തിര ആള്‍ക്കൂട്ടങ്ങളില്‍ കാരണവന്‍മാരുടെ മുറുക്കാന്‍ചെല്ലം ചുമക്കാന്‍ വയ്യെന്ന് പറഞ്ഞു കണ്ണിലെ കരടായും കാലം കളഞ്ഞ കാലം. മൂന്നടി നീളമുള്ള മരക്കഷണം കൊണ്ട് ലോകം കീഴടക്കാന്‍ ഇറങ്ങിയ പോലെ തോന്നി സച്ചിന്റെ കളികള്‍. ഷാര്‍ജയിലെ പ്രകടനതോടെ പൂമുഖത്ത് നിന്നും സച്ചിന്റെ ചിത്രങ്ങള്‍ പൂജാമുറിയില്‍ ഇടം പിടിച്ചു. അമ്മാവന്റെ മകന്റെ കല്യാണത്തിന് പോലും കാണിക്കാത്ത ആവേശമായിരുന്നു സച്ചിന്റെ ഇന്നിങ്ങ്സുകള്‍ കാണാന്‍. നാട്ടിലെങ്ങും സച്ചിന്‍ മാനിയ പടര്‍ന്നപ്പോള്‍ ബദലായി ഉണ്യെട്ടന്റെ നേതൃത്വത്തില്‍ ചിലര്‍ ഗാംഗുലിക്ക് ജയ് വിളി തുടങ്ങി. കളിയിടങ്ങളില്‍ തര്‍ക്കങ്ങള്‍ തുടര്‍കഥയായി. സച്ചിനോ ഗംഗുലിയോ? പിള്ളേച്ചന്‍ ചേട്ടന്റെ റബ്ബര്‍ തോട്ടത്തിലെ കളിക്കളത്തില്‍ നിന്നും തര്‍ക്കം പ്രഭാകരന്റെ ചായക്കടയുടെ ചായ്പ്പിലെ കാരം ബോര്‍ഡിലും, ജയേട്ടന്റെ വീട്ടിലെ ചീടു കളിസ്ഥലത്തും രാത്രി ഒരു മണി വരെ തുടര്‍ന്നു.
ദൈവം കാവല്‍ നില്ക്കുന്ന ഓഫ് സൈഡില്‍ ഗംഗുലി വിസ്മയം എന്ന വാക്കിനു കവര്‍ ഡ്രൈവ് എന്ന് അര്‍ത്ഥ ഭേദം കല്പ്പിക്കുമ്പോള്‍ കയ്യടിക്കാതിരുന്നത് സച്ചിന് അപ്രിയം തോന്നുമോ എന്ന് പേടിച്ച് മാത്രമായിരുന്നു. ഉണ്യെട്ടന് പക്ഷെ സഭാകന്പമൊന്നും ഉണ്ടായിരുന്നില്ല. രാവിലെ അമ്മ പൂവാലി പയ്യിനോട് ''അങ്ങ് ചുരത്ത് പയ്യേ'' എന്ന് പറയുന്ന ലാഘവത്തോടെ അവന്‍ ഗാംഗുലിയെകൊണ്ട് തലങ്ങും വിലങ്ങും ബൌണ്ടറികള്‍ അടിപ്പിച്ചു.
****
തര്‍ക്കശാസ്ത്രതിലൂടെ ആരാണ് വലിയവന്‍ എന്ന് തെളിയിക്കാന്‍ ഞങ്ങള്‍ ഒരുന്പെട്ട ഒരു ദിവസം
ഓഫ് സൈഡില്‍ ദൈവം ഗംഗുലി എന്ന് ഏട്ടന്‍.
ഓഫും ലെഗും നോക്കണ്ട. കളിക്കളത്തിനു തന്നെ ദൈവം സച്ചിന്‍ എന്ന് ഞാന്‍.
ഏറ്റവും മികച്ച ഇടംകയ്യന്‍ ഗംഗുലി എന്ന് ഏട്ടന്‍.
ഇടവും വലവും നോക്കണ്ട. മികച്ചവന്‍ സച്ചിന്‍ എന്ന് ഞാന്‍.
മികച്ച ക്യാപ്ടന്‍ ഗംഗുലി എന്ന് ഏട്ടന്‍.
കളിക്കാത്ത ക്യാപ്ടന്‍ ഗംഗുലി എന്ന് ഞാന്‍.
കൂടുതല്‍ സുന്ദരന്‍ ഗംഗുലി എന്ന് ഏട്ടന്‍.
..................
''നിന്നെ പാമ്പ് കൊത്തും*...''
..................
''എഹ്.... ''
കളിനിയമങ്ങളുടെ അതിര്‍ത്തിവരക്ക് അപ്പുറത്ത് നിന്നും കേട്ട അവസരബോധമില്ലാത്ത പ്രയോഗത്തില്‍ ആ പാവം ഒന്നു പകച്ചുപോയിട്ടുണ്ടാവണം. ഭ്രാതൃവാത്സല്യത്താല്‍ സ്വതവേ വിടര്‍ന്ന ആ കണ്ണുകള്‍ കലങ്ങിപ്പോയി.. ചുരുങ്ങി ചെറുതായിപ്പോയി.
''എഹ്.... എന്താ മോനേ നീ പറഞ്ഞെ? ''
കള്ളച്ചൂത് നിരത്തി കളി ജയിച്ചാലും പ്രോഫെഷണലിസം എന്ന് കേള്‍വി കൊള്ളുന്ന കാലത്ത് കുടിലയൌവനത്തിന്റെ ചോരത്തിളപ്പില്‍ വാഗ്ദേവത പിഴച്ചുപോയി.
''അതെ, അതന്നെ.. എന്താ നിനക്ക് സച്ചിനെ സമ്മതിച്ചാല്‍? ''
''മുരളീ നാവടക്ക്.''
''ഇല്ല, ഞാന്‍ പറയും. നവുയര്‍ത്താന്‍ കഴിയുന്ന കാലത്തോളം പറയും.''
''എന്നാ നീ പറയണ്ട.'' കൈ നിവര്‍ത്തി ഒന്നു തന്നു ഉണ്ണ്യേട്ടന്‍. അണപ്പല്ല് ഇളകി കടവായില്‍ ചോരയുടെ ചുവപ്പറിഞ്ഞു ഞാന്‍. ഒന്നിന് പുറകെ ഒന്നായി മൂന്നു നക്ഷത്രങ്ങള്‍ വലതു ചെവിയിലൂടെ ഇറങ്ങിപ്പോയി. അന്നെന്റെ പകല്‍ അഞ്ചുമണിക്ക് അസ്തമിച്ചു.
*****
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണത്തെ ഓണമുണ്ട് അമ്മയുടെ മടിയില്‍ തലവച്ച് ഉണ്ണ്യേട്ടനെ കെട്ടിപ്പിടിച്ച് കിടക്കവേ ഞാനൊരു സ്വപ്നം കണ്ണുതുറന്നു കണ്ടു. എന്റെ ഉണ്ണ്യേട്ടനെ. ബിയറിന്റെ അടപ്പില്‍ ഒഴിച്ച് നീട്ടി, നിന്റെ ബോഡി കപ്പസിറ്റിക്ക് ഇത്രേം മതി എന്ന് ചിരിക്കുന്ന ഏട്ടനെ. മുറ്റത്ത് കുത്തി നിര്‍ത്തിയ ഈര്‍ക്കിലില്‍ എറിഞ്ഞു കൊള്ളിച്ച് എന്നെ എറിയാന്‍ പ്രാക്ടീസ് നടത്തുന്ന ഏട്ടനെ. കട്ടിലിന്റെ ക്രാസിയില്‍ വിരിച്ചുതന്ന്‌, മോന്‍ അവിടെ കിടന്നോ എന്ന് ചിരിക്കുന്ന ഏട്ടനെ. ഒന്നു കണ്ടവരെല്ലാം ''അങ്ങനെ ഒരേട്ടന്‍ എനിക്കും വേണമായിരുന്നു'' എന്നെന്നോട് പറഞ്ഞ എന്റെ ഉണ്ണ്യേട്ടനെ.... ഏട്ടന്‍ ഉറങ്ങിയെന്നു ഉറപ്പു വരുത്തി അമ്മ മറ്റൊരു കഥ പറഞ്ഞു.ഏട്ടന്റെ മറ്റൊരു മുഖം കാണിച്ചു തന്നു. ഓരോ തവണയും വീട്ടില്‍ വന്നു ഞാന്‍ തിരിച്ചു പോന്നാല്‍ ദിവസങ്ങളോളം ഞാന്‍ പുതച്ച പുതപ്പ് കഴുകാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഏട്ടനെ. ഉറക്കത്തില്‍ ആ പുതപ്പ് നോക്കി ''അടങ്ങിക്കിടക്ക് മോനേ'' എന്നും ''ദാ ഈ വരയ്ക്കപ്പുറം വന്നു പോകരുത് ട്ടോ'' എന്നും പറയുന്ന ഏട്ടനെ.
***
ആ എട്ടനോടാണ് ഞാന്‍... പണ്ടൊരിക്കല്‍ നാവില്‍ കാലസര്‍പ്പത്തിന്റെ വിഷം തീണ്ടിയ നാളില്‍ അച്ഛനോട് '' മക്കളെ വളര്‍ത്തേണ്ടത് എങ്ങനെയെന്നു കാണിച്ചു തരാം'' എന്ന് പറഞ്ഞ പൊടിമീശക്കാരന്‍ ഉള്ളില്‍ ഉറക്കമുണര്‍ന്നു. കാലപാശത്തിന്റെ കടുംകെട്ട് കഴുത്തില്‍ കറുപ്പ് വീഴ്ത്തുന്നത് കണ്ണുനീരോടെ കണ്ടുനിന്നു. നാവില്‍ നിന്നും വീണതില്‍ ഏറ്റവും വേദനിപ്പിക്കുന്ന രണ്ടു വാക്കുകള്‍. തിരിച്ചെടുക്കാനാവാത്ത പാപക്കറകള്‍. കടും പാപിയായ മകനോടും അനിയനോടും പൊറുക്കണേ എന്ന് ആയിരം വട്ടം മാപ്പിരന്നു. അജ്ഞാനത്തിന്റെ അപരിമേയങ്ങളിലെ പാപക്കറകള്‍ കഴുകിക്കളയുന്ന കോടിദീപ ദിവാകര ദീപ്തിയോടെ ഉറക്കമുണര്‍ന്ന ഏട്ടന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. മനസ് അറിഞ്ഞു ഞാന്‍ ആരെ ഏട്ടാ എന്ന് വിളിക്കുമ്പോഴും എന്റെ ഉള്ളില്‍ തെളിയുന്ന ചിരി. (2008 november)

Read more...