മിസ്റ്റര്‍ കാപ്പിലാന്‍, ഇത് നിഴല്‍ച്ചിത്രമല്ല

>> 28.5.09



കവിതയുടെ സാമ്പ്രദായിക-ആധുനിക-ഉത്തരാധുനിക സങ്കല്‍പങ്ങളെ മറികടന്നു എന്നതാണ്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്ന കവിയുടെ പ്രസക്തി എന്ന്‌ സച്ചിദാനന്ദന്‍ ചുള്ളിക്കാടിന്റെ സമ്പൂര്‍ണകവിതകളുടെ അവതാരികയില്‍ പറയുന്നു. എന്നാല്‍ ഇത്തരം വേര്‍തിരിവുകളെ നിരാകരിച്ചു എന്നതാണ്‌ കാപ്പിലാന്റെ പ്രഥമകവിതാസമാഹാരമായ നിഴല്‍ച്ചിത്രങ്ങളുടെ പ്രത്യേകത. തുഞ്ചത്തെഴുത്തച്ഛന്‍, പൂന്താനം, ചെറുശ്ശേരി മുതലായ ഭാഷാപിതാക്കളുടെ പൂന്തേനായ ഭാഷയെ മാത്രമല്ല ഉത്തരാധുനിക കവിതാസങ്കേതങ്ങളെയും കാപ്പിലാന്‍ ഒരേ നിസ്സാരതയോടെ തള്ളിക്കളയുന്നുണ്ട്‌. സാധാരണക്കാരന്‌ ദുര്‍ഗ്രഹമായ വാക്കുകള്‍കൊണ്ട്‌ സൃഷ്‌ടിക്കപ്പെട്ട പുത്തന്‍ കവിതാസങ്കല്‍പങ്ങളെ അനായാസം മറികടന്ന ഇയാള്‍ സ്വന്തം ബീജത്തില്‍നിന്നു മാത്രമാണ്‌‌ സൃഷ്‌ടി നടത്തുന്നത്‌. അത്‌ മികവുറ്റതോ അറ്റതോ ആവട്ടെ, പൂര്‍ണമോ അല്ലാത്തതോ ആവട്ടെ, എന്തും കവിതയ്‌ക്ക്‌ വിഷയമാണെന്നും അത്‌ എങ്ങിന വേണമെങ്കിലും എഴുതാമെന്നുമുള്ള ധൈര്യത്തിനു വേണം ഒരു തൂവല്‍.

ഈ പുസ്‌തകത്തിലുള്ളതെയല്ലാം മികച്ച കവിതകളല്ല, അതിശ്രേഷ്‌ഠമായ കവിതകള്‍ അല്ലേയല്ല. എന്നാല്‍ ചില പ്രത്യേകതകള്‍ കാണാതെ പോകാനാകില്ല. സൗന്ദര്യത്തിനു വേണ്ടി ചങ്ങമ്പുഴയെ പോലെ ഏതറ്റം വരെയും വിട്ടുവീഴ്‌ച നടത്താന്‍ ഇയാള്‍ കൂട്ടാക്കുന്നില്ല, എന്ന്‌ മാത്രമല്ല ചില വൃത്തികേടുകളില്‍ ചൂണ്ടി മാത്രമേ എഴുതൂ എന്നിയാള്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌ താനും. അതുകൊണ്ടാണ്‌ കുപ്പത്തൊട്ടിയും ചൂലും കറിവേപ്പിലയും സെമിത്തേരിയും ഇയാള്‍ക്ക്‌ വിഷയങ്ങളാകുന്നത്‌. കേവലം വിഷയങ്ങള്‍ മാത്രമല്ല, കവിതയ്‌ക്ക്‌ തലക്കെട്ടുതന്നെയും ആകുന്നത്‌. വൃത്തികേടുകളെ എങ്ങിനെ ഒളിപ്പിച്ച്‌ വെളുക്കെ ചിരിക്കാം എന്ന്‌ ഗവേഷണം നടത്തുന്ന ലോകത്താണ്‌ നാം ഇടപെടുന്നത്‌ എന്ന വസ്‌തുതയോട്‌ ചേര്‍ത്തുവയ്‌ക്കുമ്പോഴാണ്‌ ഇത്‌ പ്രസക്തമാകുന്നത്‌.

വിസ്‌താരഭയം കൊണ്ട്‌ ഒരു വാക്കുപോലും വെട്ടിച്ചുരുക്കാന്‍ ഇയാള്‍ തയ്യാറാവുന്നില്ല, ഒരു കവിതയുടെ ഒരു വരിയില്‍ എത്ര വാക്കുകളാവാം? എത്ര അക്ഷരങ്ങളാവാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടി -കഴിഞ്ഞ പത്ത്‌ വര്‍ഷങ്ങളില്‍ ശകുന്തളയില്‍ ഉണ്ടായ രാസമാറ്റങ്ങള്‍- എന്ന കവിത നോക്കുക. അല്ലെങ്കില്‍ വേണ്ട. ആ പേര്‌ തന്നെ നോക്കുക. കണ്ണ്‌ തള്ളിപ്പോകുമെന്ന്‌ തീര്‍ച്ച, പല കവിതകളിലൂടെ പായിക്കുമ്പോള്‍ ഇടയ്‌ക്ക്‌ കണ്ണ്‌ നിറഞ്ഞുപോകയും ചെയ്യും. അതെ അത്‌ തന്നെയാണ്‌ കവിതയുടെ കാമ്പ്‌. എന്റെ കവിതയുടെ വൃത്തമേതാകട്ടെ, അലങ്കാരവും സന്ധി-സമാസങ്ങളും പ്രത്യയങ്ങളും എന്റെ കവിതയ്‌ക്ക്‌ മോടി കൂട്ടുന്നുണ്ടോ എന്നത്‌ നില്‍ക്കട്ടെ, ഏറുകൊണ്ട നെറ്റിയില്‍ കയ്യമമര്‍ത്തിത്തടവിക്കൊണ്ട്‌ മാത്രമേ നിങ്ങള്‍ക്ക്‌ ഈ കവിതകളില്‍ നിന്നും പുറത്തുപോകാനാവൂ എന്ന്‌ ഓരോ കവിതയ്‌ക്കൊടുവിലും ഇയാള്‍ കാവല്‍ നിന്ന്‌ പറയുന്നുണ്ട്.

താന്‍ വലിയ നിമിഷകവിയാണെങ്കില്‍ ഇന്നാ പിടിച്ചോ ഒരു വിഷയം, കാളാമുണ്ടം. ഇത്‌ വച്ച്‌ എഴുതെടോ ഒരു കവിത എന്ന വെല്ലുവിളിയെ നിരക്ഷരനല്ല ഞാന്‍ സാക്ഷരനാണെടോ എന്ന്‌ അടക്കിപ്പറഞ്ഞ്‌ കാപ്പിലാന്‍ ഉറക്കെപ്പാടിയ കാളാമുണ്ടം എന്ന കവിത നോക്കുക. മനോഹരമായ പദസമുച്ചയങ്ങള്‍ തീര്‍ത്ത വാഴക്കുലകള്‍ നമ്മളെ അതിശക്തമായി സ്വാധീനിച്ചിട്ടുണ്ട്‌.
പച്ചക്കദളിക്കുലകള്‍ക്കിടക്കിടെ - മെച്ചത്തില്‍ നന്നായി പഴുത്ത പഴങ്ങളും
ഉച്ചത്തിലങ്ങനെ കണ്ടാല്‍ പവിഴവും - പച്ചരത്‌നക്കല്ലുമൊന്നിച്ചു കോര്‍ത്ത പോലെയെന്ന്‌ സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാര്‍ പോലും സൗന്ദര്യോപാസകനായി സ്വയം മറന്ന വാഴക്കുലയെ കാപ്പിലാന്‍ ചിത്രീകരിച്ച രീതി നോക്കുക. ആടയാഭരണങ്ങളണിയിച്ച സുന്ദരിയല്ല കാപ്പിലാന്‌ ഇവിടെ കവിത. പണ്ടൊരു മലയപ്പുലയന്‍ ആറ്റുനോറ്റു വളര്‍ത്തിയ വാഴക്കുലയല്ലേ ഇതെന്ന്‌ വായനക്കാരന്‍ സംശയിച്ചുപോയാല്‍ കുറ്റം പറയാനാകില്ല. മാത്രമല്ല ആ പൊലയന്‌ ഈ കാളാമുണ്ടം പോലും ബാക്കി കിട്ടിയില്ലെന്ന സത്യവും ചങ്ങമ്പുഴയെ കാപ്പിലാന്‍ ഓര്‍മിപ്പിക്കുന്നുണ്ട്‌.

ഓരോ കവിതയെയും പേരെടുത്ത്‌ പറയേണ്ടതില്ല. ഒരു ദിവസം ഒന്നെന്ന കണക്കില്‍ നമ്മള്‍ വായിച്ചുകൂട്ടിയതാണ്‌ കാപ്പിലാന്റെ കവിതകള്‍. അഭിപ്രായങ്ങളും ചര്‍ച്ചകളും കഴിഞ്ഞതാണ്‌. എങ്കിലും വെളുത്ത താളില്‍ കറുത്ത അക്ഷരങ്ങളില്‍ ചമഞ്ഞൊരുങ്ങിയ കാപ്പില്‍ കവിതള്‍ക്ക്‌ ഒരു പ്രത്യേക സുഗന്ധമുണ്ട്‌. പുസ്‌തകത്താളിന്റെ മണമുണ്ട്‌. രമണന്റെ അവതാരികയില്‍ മുണ്ടശ്ശേരിമാഷ്‌ പറഞ്ഞ പേലെ മധുരനാരങ്ങയെന്ന പോലെ കൊതിയേറട്ടെ ഈ കവിതകളില്‍

പറഞ്ഞുപഴകിയതും പഴകിദ്രവിച്ചതുമായ ഒരു പദമാണ്‌ നാട്ടിലെ മലയാളിക്ക്‌ ഗൃഹാതുരത. എന്നാല്‍ അനുഭവിക്കുന്നവര്‍ക്ക്‌ അത്‌ കേവലം ക്ലീഷേയല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ്‌ കാപ്പിലാന്റെ അമ്മക്കവിതകള്‍. വാഴയില അമ്മയെ ഓര്‍ക്കാതെ വായിച്ചു തീര്‍ക്കാന്‍ കഴിയില്ല. തനിമലയാളത്തില്‍ പച്ചമലയാളത്തില്‍ അമ്മമലയാളത്തില്‍ കാപ്പിലാന്‍ കാച്ചിയെടുത്ത കവിതകള്‍. കാച്ചിയതേയുള്ളൂ, കുറുക്കിയിട്ടില്ല പലേടത്തും നിറഞ്ഞുതൂവിപ്പോകുന്നുണ്ട്‌. അതിന്റെ കുറവുണ്ട്‌. എന്നാല്‍ കവിക്ക്‌ അതിനുള്ള സ്വാതന്ത്രവുമുണ്ട്‌.

ഒരു കാര്യത്തില്‍ മാത്രമാണ്‌ എനിക്ക്‌ ശ്രീ. കാപ്പിലാനോട്‌ വിയോജിപ്പുള്ളത്‌. അത്‌ ഈ സമാഹാരത്തിലെ ഗവിതളെക്കുറിച്ചല്ല തന്നെ. മറിച്ച്‌ ഈ പുസ്‌തകത്തിന്റെ പേരിനെക്കുറിച്ചാണ്‌. അതേ നിഴലില്‍ തെളിയുന്ന അവ്യക്തതയല്ല കാപ്പിലാന്റെ കവിതകള്‍. മറിച്ച്‌ കൈചൂണ്ടിക്കാണിക്കുന്ന നേര്‍കാഴ്‌ച പോലെ വ്യക്തമാണത്‌. അതേ, സാമ്പ്രദായിക നിര്‍വ്വചനങ്ങളെ നിരാകരിച്ചുകൊണ്ട്‌ ഇയാള്‍ നടത്തിയ പരീക്ഷണങ്ങള്‍ സാഹീതീമുറ്റത്ത്‌ നട്ടുച്ചയ്‌ക്കും ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്ന തിരിനാളമാണ്‌. കാലം അത്‌ ആവശ്യപ്പെടുന്നില്ലെങ്കില്‍പ്പോലും. (2009 may)

35 പ്രതികരണങ്ങള്‍:

Unknown May 28, 2009  

''അമ്മമലയാളത്തില്‍ കാപ്പിലാന്‍ കാച്ചിയെടുത്ത കവിതകള്‍, കാച്ചിയതേയുള്ളൂ, കുറുക്കിയിട്ടില്ല''

''സാമ്പ്രദായിക നിര്‍വ്വചനങ്ങളെ നിരാകരിച്ചുകൊണ്ട്‌ ഇയാള്‍ നടത്തിയ പരീക്ഷണങ്ങള്‍ സാഹീതീമുറ്റത്ത്‌ നട്ടുച്ചയ്‌ക്കും ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്ന തിരിനാളമാണ്‌.''

കാപ്പിലാന് ആശംസകള്‍..

ഞാന്‍ ആചാര്യന്‍ May 28, 2009  

നിഴല്‍ച്ചിത്രങ്ങളിലെ കവിതകളെ വ്യക്തമായ വീക്ഷണത്തിനു വിധേയമാക്കാനുള്ള ശ്രമം നന്നായിട്ടുണ്ട് മുരളി

ശ്രീ May 28, 2009  

ഈ അവലോകനം നന്നായി, മുരളീ

ഹന്‍ല്ലലത്ത് Hanllalath May 28, 2009  

അഭിനന്ദനങ്ങള്‍...
ഈ നല്ല വിലയിരുത്തലിന്

Typist | എഴുത്തുകാരി May 28, 2009  

കവിത വായിച്ചു ആസ്വദിക്കാമെന്നല്ലാതെ (മനസ്സിലാവുന്നതാണെങ്കില്‍)വിമര്‍ശനത്തിനോ അഭിപ്രായപ്രകടനത്തിനോ പോലുമുള്ള കഴിവില്ല.വിശദമായ ഈ അവലോകനം നന്നായി.

ജിജ സുബ്രഹ്മണ്യൻ May 28, 2009  

സാധാരണക്കാരന്റെ ഭാഷയൈൽ വളരെ ലളിതമായാണു കാപ്പിലാൻ ഓരോ കവിതയും എഴുതിയിരിക്കുന്നത്.വൃത്തവും താളവും ഇല്ലെങ്കിലെന്താ ? എന്തോ ഒരു പ്രത്യേകത ഓരോ വരികൾക്കുമില്ലേ..ഈ അവലോകനം നന്നായി മുരളിക

G.MANU May 28, 2009  

“ഒരു കാര്യത്തില്‍ മാത്രമാണ്‌ എനിക്ക്‌ ശ്രീ. കാപ്പിലാനോട്‌ വിയോജിപ്പുള്ളത്‌ “‘

ഇങ്ങനെ ഒരു സംഭവം നടന്നിട്ട് അതൊന്നു അറിയിക്കാനുള്ള സന്മനസ് മിസ്സ് ആയല്ലോ എന്ന വിയോജിപ്പ്...


ആശംസകള്‍

അനില്‍@ബ്ലോഗ് // anil May 28, 2009  

മുരളീ,
വസ്തുനിഷ്ഠമായൊരു വിശകലനം തന്നെ.
ലാളിത്യമാണ് കാപ്പിലാന്റ്റെ പല കവിതകളേയും മനോഹരമാക്കുന്നത്.

കാപ്പിലാന്‍ May 28, 2009  

മനുവിനോട് ഒരു വാക്ക് -ഞാന്‍ ബൂലോകത്ത് കാലു കുത്തിയ നാളില്‍ " അത് സത്യമാണ് മാഷേ " എന്നൊരു ആദ്യ കമെന്റ് ഇട്ടത് ശ്രീ മനുവാണ് .ആ ഗവിതയും ഇതില്‍ ഉണ്ട് " പിഴച്ചവര്‍ " എന്ന ഗവിത . സോറി മനു , ഞാന്‍ അങ്ങനെ ആരെയും വിളിച്ചില്ല . ബ്ലോഗില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു അത്രമാത്രം . എന്‍റെ തെറ്റുകള്‍ ഞാന്‍ മനസിലാക്കുന്നു .

ഈ പോസ്റ്റ്‌ എഴുതിയ മുരളിക്ക് നന്ദി അറിയിക്കുന്നു . മറ്റൊന്നും എനിക്ക് പറയുവാന്‍ ഇല്ല .ഇതൊക്കെ ഞാന്‍ തന്നെയാണോ എന്ന് വര്‍ണ്യത്തില്‍ ആശങ്ക അത്രമാത്രം . എനിക്കറിയാം ഞാന്‍ ഇതിനൊന്നും അര്‍ഹനല്ല എന്ന് .കീ ബോര്‍ഡിന്റെ മുന്‍പില്‍ ചുമ്മാതെ എഴുതിയ ഗവിതകളെ കവിതകളെ എന്ന് വിളിക്കുന്ന നിങ്ങളെ അടിക്കുവാന്‍ ഈ നാട്ടില്‍ ആളുകള്‍ ഇല്ലാതെ പോയത് നിങ്ങളുടെ ഭാഗ്യം .അത്രമാത്രം .

ജെയിംസ് ബ്രൈറ്റ് May 28, 2009  

കാപ്പു ഒരു കവിയല്ല.
നമ്മുടെയിടയിലുള്ള ഒരു ചെങ്ങാതി.
കവിയാണ്, ബുദ്ധിജീവിയാണ് എന്നൊന്നും അയാള്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല എന്നതു തന്നെ കാപ്പുവിനോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആക്കവും കൂട്ടുന്നു.

നല്ല നിരൂപണം.
ആശംസകള്‍.

Anil cheleri kumaran May 28, 2009  

അവലോകനം വളരെ സത്യവത്തായിരിക്കുന്നു.

K C G May 28, 2009  

വളരെ സത്യസന്ധവും വസ്തുനിഷ്ഠവുമായ അവലോകനം തന്നെയാണ് മുരളിക നടത്തിയിരിക്കുന്നത്. കാപ്പുക്കവിതകള്‍ വായിച്ച് ഒന്നു ചിരിക്കാതെ, ഒന്നു ചിന്തിക്കാതെ ആര്‍ക്കും കടന്നുപോകാനാവില്ല. ആ കവിതകളുടെ പ്രതിപാദ്യത്തിന്റെ സാധാരണത്വവും പ്രതിപാദനത്തിന്റെ ലാളിത്യവും ശൈലിയും അത്തരത്തിലുള്ളതാണ്.
മുരളികക്ക് നന്ദി, കാപ്പുവിന് അഭിനന്ദനങ്ങള്‍.

Unknown May 28, 2009  

ആശംസകള്‍.

Anonymous May 28, 2009  
This comment has been removed by a blog administrator.
നാട്ടുകാരന്‍ May 28, 2009  

എല്ലാം മനസിലായി!
അപ്പോള്‍ ഇവിടെ കവിതയും ഉണ്ടല്ലേ?
മുരളി എഴുതിയതും കവിത തന്നെയാണോ ?

പാവത്താൻ May 28, 2009  

എന്തിനെക്കുറിച്ചും എങ്ങിന വേണമെങ്കിലും എഴുതാമെന്നുള്ള ധൈര്യത്തിനു തൂവൽ; കുറുക്കാതെ നിറഞ്ഞു തൂവുന്ന കവിതകൾ; നട്ടുച്ചയ്ക്കു കത്തിച്ചു വച്ച തിരിനാളം;
പിന്നെ തുഞ്ചത്തെഴുത്തഛൻ,പൂന്താനം, ചെറുശ്ശേരി,ബാലചന്ദ്രൻ ചുള്ളിക്കാട്‌,സച്ചിദാനന്ദൻ,മുണ്ടശ്ശേരി....
ആകെക്കൂടി സംഭവം കൊള്ളാം. നിന്ദാ സ്തുതിയാണലങ്കാരം അല്ലേ?
കവിതയൊന്നും വായിച്ചില്ല.പക്ഷെ ഇതു സംഭവം ക്ഷ പിടിച്ചു.ആ കള്ളച്ചിരി ഇതിലും കാണാം..

anu narayan May 28, 2009  

മുരളി...ഇതൊരുമാതിരി കൊതിപ്പിക്കുന്ന പരിപാടിയായിപ്പോയി....ഇനിയൊരു കോപ്പി ഒപ്പിച്ചെടുക്കാന്‍ ഞാന്‍ പെടാപ്പാടുപ്പെടണം....കാപ്പിലാന്റെ അടുത്ത കവിതയ്ക്കു അവതാരിക എഴുതാന്‍ മുരളിയെ ഏല്പ്പിച്ചു കാണണമെന്ന ആഗ്രഹമുണ്ടു....മുരളിക്കും കാപ്പിലാനും നേരുന്നു നന്മകള്‍.....

പൃഷ്ടം താങ്ങൽ വർമ്മ May 28, 2009  
This comment has been removed by a blog administrator.
Anonymous May 28, 2009  

:(((

കൂടുതല്‍ എന്തു പറയാന്‍?!

ചാണക്യന്‍ May 28, 2009  
This comment has been removed by the author.
പാവപ്പെട്ടവൻ May 28, 2009  

ഈ അവലോകനം മനോഹരമായിരിക്കുന്നു

ആശംസകള്‍

അനോനിമാരുടെ ഒരു തന്ത May 28, 2009  
This comment has been removed by a blog administrator.
രഘുനാഥന്‍ May 28, 2009  

മുരളി....കാപ്പിലാന്റെ നിഴല്‍ചിത്രങ്ങളെ കുറിച്ച് എഴുതിയ അവലോകനം വായിച്ചു... കൊള്ളാം...പക്ഷെ ഒന്നുകൂടെ ചോദിച്ചോട്ടെ...എന്താ ആ കവിതകളെക്കുറിച്ചുള്ള മുരളിയുടെ ശരിയായ അഭിപ്രായം..?ആദ്യ പാദത്തില്‍ കാപ്പിലാനെ കൊന്നു കൊലവിളിച്ച മുരളി അവസാനമാകുമ്പോള്‍ അദ്ദേഹത്തെ തഴുകി തലോടുന്നല്ലോ?

"പച്ചക്കദളിക്കുലകള്‍ക്കിടക്കിടെ - മെച്ചത്തില്‍ നന്നായി പഴുത്ത പഴങ്ങളും
ഉച്ചത്തിലങ്ങനെ കണ്ടാല്‍ പവിഴവും - പച്ചരത്‌നക്കല്ലുമൊന്നിച്ചു കോര്‍ത്ത പോലെയെന്ന്‌ സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാര്‍ പോലും സൗന്ദര്യോപാസകനായി സ്വയം മറന്ന വാഴക്കുലയെ കാപ്പിലാന്‍ ചിത്രീകരിച്ച രീതി നോക്കുക."

കുഞ്ചന്‍ നമ്പ്യാര്‍ കുഞ്ചന്‍ നമ്പ്യാരും കാപ്പിലാന്‍ കാപ്പിലാനുമല്ലേ മുരളീ..തന്നെയുമല്ല കുഞ്ചന്‍ നമ്പ്യാര്‍ അങ്ങനെ പറഞ്ഞു എന്നുകരുതി വാഴക്കുല വാഴക്കുല ആകാതിരിക്കുമോ?...വിമര്‍ശനം നല്ലതു തന്നെ പക്ഷെ അത് വസ്തുതാപരമായ വിമര്‍ശനമായിരിക്കണം...അല്ലാതെ വ്യക്തിവിദ്വേഷം തീര്‍ക്കുന്നതിനുള്ള ഉപാധി ആകരുത്...ആശംസകള്‍

Anonymous May 28, 2009  
This comment has been removed by a blog administrator.
ഹന്‍ല്ലലത്ത് Hanllalath May 28, 2009  

അനോണി മാമന്മാരെ ...
കമന്ടിടുന്നതിനല്ല ചൊറിയുന്നത്..
കളരിത്തട്ടില്‍ കയറി മുഖത്ത് തുപ്പുന്ന തരത്തിലുള്ള ആണത്തമാണ് അനോണി മാമന്‍മാര്
കാണിക്കുന്നത് എന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നു..
സ്വന്തം വ്യക്തിത്വത്തിലും കഴിവിലും വിശ്വാസമില്ലാതിരിക്കുകയും
ആര്‍ജ്ജവമുള്ള ഒരു വാക്കും നേരെ നിന്ന് പറയാന്‍ കെല്പ്പില്ലാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ മുഖം ഒളിച്ചു വെക്കേണ്ടി വരുന്നത്..
അത് വിഷയം വേറെ..
ഇന്നലെ വന്ന ഞാന്‍ ശ്രമിച്ച്‌ , ഉപദേശിച്ച് അനോണികളെ നന്നാക്കാം എന്ന അതിമോഹമൊന്നും എനിക്കില്ല..
എനിക്ക് പറയാനുള്ളത്..
ഒരാള്‍ എന്തോ എഴുതി .....
കഥയോ കവിതയോ എന്ന് അവകാശപ്പെടാതെ 'ഗവിത' എന്ന പേരില്‍..
അദ്ദേഹത്തിന്റെ കാശ്‌ മുടക്കി അച്ചടിച്ച പുസ്തകം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ മനസ്സിന്റെ അക്ഷരങ്ങളെ ഇഷ്ടപ്പെടുന്നവര്‍ വായിക്കുന്നു ...വിലയിരുത്തുന്നു..
അയലത്തെ കുട്ടികളെ കണ്ട ഷണ്‍ഡന്റെ സങ്കടം പോലെ ഇതൊന്നും കഴിയുന്നില്ലല്ലോ
എന്ന് നിങ്ങള്ക്ക് വിലപിക്കാം,...
അതിനു തീര്‍ത്തും നിങ്ങള്‍ അര്‍ഹരാണ്...അല്ലാതെ വായിച്ചു കൊള്ളാമെന്ന് എനിക്ക് തോന്നിയതിനെക്കുറിച്ച് ഞാനെഴുതിന്നതിനെ, മുരളിക എഴുതിയാല്‍ അതിനെ
ഒക്കെ വസ്തു നിഷ്ടമായി വിമര്‍ശിക്കാതെ അക്ഷരമൂര്‍ച്ച പരിശോധിക്കാന്‍ ശ്രമിച്ചാല്‍ എന്ത് പറയാന്‍..?!
അസൂയ എന്നത് വല്ലാത്ത ഒരു വികാരമാണ്..
എന്താ ചെയ്യാ..?!!
സഹതപിക്കാം നിങ്ങളെ ഓര്‍ത്ത്...
ഇത് മുരളികയുടെ വ്യക്തിപരമായ അഭിപ്രായമാണ് അതിനെ ചോദ്യം ചെയ്യാന്‍ അനോണികള്‍ക്ക്‌ എന്ത് അധികാരമാണ്‌ള്ളത്..?
ഒരാളുടെ ചിന്താ ധാരയെ ,അയാളുടെ ആസ്വാദന ശേഷിയെ ,താല്‍പര്യങ്ങളെ ...നിര്‍വ്വചിക്കാന്‍
എന്തായാലും അനോണികള്‍ ആയിട്ടില്ല...

G.MANU May 28, 2009  

കാപ്പിമാഷേ

ഞാന്‍ വെറുതെ ഒരു തമാശ പറഞ്ഞതാണേ. സീരിയസ് ആക്കല്ലേ.. കാപ്പിക്കവിതയുടെ ഒരു കോപ്പി ഉടനെ സംഘടിപ്പിക്കുന്നതായിരിക്കും :)

കാവാലം ജയകൃഷ്ണന്‍ May 29, 2009  

ആദ്യം സ്വന്തമായി ഒരു പേരെങ്കിലും ഉണ്ടാക്കിക്കൊണ്ടു വരട്ടെ എന്നിട്ടു കുരക്കട്ടെ. നമുക്കു ശ്രദ്ധിക്കാം. ഹന്‍ലലത്തിന്‍റെ കമന്‍റിന്‍റെ താഴെ എന്‍റെയും ഒരു ഒപ്പ്.

നന്നായിരിക്കുന്നു മുരളീ. നല്ല ഒരു ആസ്വാദനം. കാപ്പിലാന്‍റെ കവിതകള്‍ക്ക് ഉയര്‍ന്ന മാനങ്ങളുണ്ട്. നല്ല ചിന്തയുടെ, നല്ല മനസ്സിന്‍റെ ബഹിര്‍സ്ഫുരണങ്ങളുമുണ്ട്.

(മറ്റവന്മാരെ ശ്രദ്ധിക്കണ്ട. കിടന്നു കുരക്കട്ടെ. ആ രോഗം മാറില്ല)
ആശംസകള്‍

Unknown May 29, 2009  

ആരുടേയും ഒന്നും താങ്ങി പരിചയമില്ല, പറയാനുള്ളത്‌ സ്വന്തം പേരില്‍, സ്വന്തം ഭാഷയില്‍ പറഞ്ഞെ ശീലമുള്ളൂ.. വ്യക്തിവിദ്വേഷം തീര്‍ക്കാനും, താങ്ങിക്കൊടുക്കനുമായി പേനയെടുത്ത്‌ ശീലമില്ല.

ആര്‍ക്കെങ്കിലും എന്തെങ്കിലും അരുതായ്ക തോന്നിയാല്‍ പറയാം.. അത് പക്ഷെ വ്യക്തമാകണം, സ്വന്തം പേരിലാവനം.. ആരോടും മറുപടി പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണ്, തയ്യാറുമാണ്.
നല്ല അഭിപ്രായം പറഞ്ഞവര്‍ക്ക്‌ നന്ദിയുണ്ട്.

കാപ്പിലാന്‍ May 29, 2009  

കഴിഞ്ഞോ ചൊറിച്ചില്‍ .എല്ലാം കണ്ടിട്ടും ഒന്നും മിണ്ടാതെ ഇരുന്നത് ഒരുത്തനേയും പേടിച്ചിട്ടല്ല .സംശയങ്ങള്‍ ഉള്ളതെല്ലാം എന്നോട് ചോദിക്കാം ,ഞാന്‍ ഇവിടുണ്ട് .മൂട് താങ്ങിയും ,പുറം ചൊറിഞ്ഞും നടക്കുന്ന നപുംസകങ്ങള്‍ക്ക് നേരെ നിന്നൊരു വാക്ക് പോലും പറയുവാന്‍ ഉള്ള തന്റേടം ഇല്ലല്ലോ ദൈവമേ .കഷ്ടം .

Unknown May 29, 2009  
This comment has been removed by the author.
Unknown May 29, 2009  

-ആചാര്യാ ആദ്യ കമന്റിന്‌ നന്ദിയുണ്‌ ട്‌, നല്ല അഭിപ്രായത്തിനും,
-ശ്രീയേട്ടാ വന്നു കണ്‌ ടു അല്ലേ :)
-ഹന്‍ല്ലലാത്തെ അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി, പുസ്‌തകം വായിച്ചോ?
-ആര്‍ക്കും അറിഞ്ഞിട്ടൊന്നുമല്ല എഴുത്തുകാരിച്ചേച്ചി, അങ്ങ്‌ എഴുതുക തന്നെ.... :)
-കാന്താരീസ്‌, കാര്യങ്ങള്‍ നടക്കട്ടെ......
-ക്ഷമി മനുവേട്ടാ, കാപ്പുവിന്‌ ദൈവം കൊടുത്തോളും.
-അനിയേട്ടാ അപ്പോ അതൊരു പൊതു അഭിപ്രായമാണല്ലേ?
-കാപ്പൂ, നന്ദി കിട്ടി... (അടി കിട്ടിത്തുടങ്ങിയപ്പോ ഹാപ്പിയായല്ലോ അല്ലേ??)
-അത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ ബ്രൈറ്റ്‌സ്‌, അപ്പോ ചിയേഴ്‌സ്‌...
-താങ്ക്‌സ്‌ കുമാരന്‍സ്‌, ഇപ്പോ കാണാനേയില്ലല്ലോ...
-ഗീതേച്ചി നന്ദി ഞാനെടുത്തു, അഭിനന്ദനം വൈകിട്ട്‌ പറ്റ്‌ തീര്‍ക്കുമ്പോ കാപ്പുവിന്‌ കൊടുക്കാം.
-മുന്നൂറാനേ ഒരു മുന്നൂറ്‌ നന്ദി
-അനോണിക്ക്‌ മറുപടിയില്ല..
-നാട്ടുകാരന്‍ അച്ചായാ.... പണി തന്നേ അടങ്ങൂ അല്ലേ?
-അത്രയ്‌ക്ക്‌ പാവമല്ലല്ലോ ഈ പാവത്താന്‍.......... പണിഞ്ഞിട്ടാ പോയെ അല്ലേ? ദേ പിന്നേം ചിരി.... :)
-കോപ്പി ഞാന്‍ തരാം അനൂസേ.. കരയാതെ...
-വേറൊരു അനോണി വേറെ പേരില്‍... അങ്ങേര്‍ക്കും മറുപടിയില്ല...........
-ദേ പിന്നേം അനോണി.........
-പോട്ടെ ചാണക്യാ...... വിട്ടേക്ക്‌, ഇത്‌ ചികിത്സിച്ചാല്‍ തീരുന്ന രോഗമല്ല.
-പാവപ്പെട്ടവനേ നന്ദി..
-ദേ പിന്നേം ഒരു അനോണി...
-രഘുനാഥന്‍ മാഷേ, മറുപടി അടുത്ത കമന്റായി ഞാനിടുന്നുണ്‌ ട്‌.
-പിന്നേം അനോണിക്ക്‌ മറുപടിയില്ല.
-ഹന്‍ല്ലലാത്തെ, പോട്ടെടോ.. കുര മാത്രമേയുള്ളൂ. കടിക്കില്ല.
-മനുവേട്ടാ കാപ്പു പിണങ്ങിയില്ല, (ഇനി അതും പറഞ്ഞ്‌ പുസ്‌തകം വാങ്ങാതെ മുങ്ങണ്‌ ടല്ലോ)
-ഇല്ല ജയേട്ടാ, ഇതിനൊക്കെ മറുപടി പറയാന്‍ ആര്‍ക്കുണ്‌ ട്‌ നേരം?
-വിട്ടേക്ക്‌ കാപ്പൂ.........

Unknown May 29, 2009  

-രഘുനന്ദന്‍ മാഷേ...
ആദ്യമായി, ഞാന്‍ കാപ്പിലാനെ കൊന്നിട്ടുമില്ല, കൊലവിളിച്ചിട്ടുമില്ല. തഴുകിത്തലോടിയിട്ടും ഇല്ല. ഞാനാ കവിതകള്‍ കണ്‌ ടപ്പോള്‍ തോന്നിയത്‌ മാത്രമാണ്‌ പറഞ്ഞത്‌. തോന്നിപ്പിച്ച്‌ എന്നെക്കൊണ്‌ ട്‌ ആരും പറയിപ്പിച്ചതല്ല.

പിന്നെ, നമ്പ്യാരു പോലും സുന്ദരമായി ചിത്രീകരിച്ച വാഴക്കുലയെ കാപ്പിലാന്‍ സുന്ദരമാക്കാന്‍ ശ്രമിച്ചില്ല എന്നു മാത്രമല്ലേ ഞാന്‍ പറഞ്ഞുള്ളൂ? ആരോടാണ്‌ എനിക്ക്‌ വ്യക്തി വിദ്വേഷം? നമ്പ്യാരോടോ? അത്രയ്‌ക്ക്‌ അല്‍പരാണോ മാഷേ നമ്മള്‍?

മയൂര May 29, 2009  

നല്ലോരു വായനാനുഭവം തരുന്ന അവലോകമെഴുതിയ മുരളിക്ക് പ്രത്യേകം നന്ദി :)

കാപ്പിലാന് ഒരിക്കല്‍ കൂടി ആശംസകള്‍.

അരുണ്‍ കരിമുട്ടം May 29, 2009  

കാപ്പിലാനും മുരളിക്കും ആശംസകള്‍

പാത്തക്കന്‍ June 11, 2009  

അവലോകനം നന്നായിരിക്കുന്നു ..
മാധവിക്കുട്ടിയെ കുറിച്ച് എഴുതിയിട്ടുണ്ടാകും എന്ന പ്രതീക്ഷയോടെ ആണ് ഇവിടെ എത്തിനോക്കിയത് ,
പ്രതീക്ഷിക്കാമോ.?