സത്യത്തിന്റെ മകന്‍, കര്‍ണന്‍.

>> 1.7.08

''ഈ കര്‍ക്കടം ഞ്ഞി കയ്ക്കില്ല അപ്പ്വേ....''
എല്ലാ സംക്രാന്തിക്കും അച്ഛമ്മ ഇതു പറയാറുള്ളതാണെന്ന് അപ്പു തമാശയോടെ ഓര്‍ത്തു.
എന്നിട്ട് പതിവു തെറ്റിക്കാതെ പറഞ്ഞു. ''അങ്ങനൊന്നും പറയണ്ട അച്ഛമ്മേ''.
അപ്പുവാണ് അച്ഛമ്മയ്ക്ക് ആകെയുള്ള കൂട്ട്. വേറെ ആരും അവരോട് മിണ്ടാറില്ല. പിന്നെ അപ്പു വയ്യാത്ത കുട്ടിയാണല്ലോ.. തന്റെ പ്രായക്കാര്‍ തൊടിയില്‍ തലപ്പന്തും, കുട്ടിയും കോലും കളിക്കുമ്പോള്‍ അച്ഛമ്മയുടെ മടിയില്‍ കഥ കേട്ട്‌ ഇരിക്കയാവും അപ്പു. തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന കൈകളില്‍ പതിയെ വിരലോടിച്ച് അവന്‍ സന്കടപ്പെട്ടു. 'നേരാണോ? പോയ്പ്പോവ്വോ എന്റെ അച്ഛമ്മ?''.

അച്ഛമ്മയ്ക്ക് എന്ത് കിട്ടിയാലും ഒരോഹരി അപ്പുവിനാണ്. വലിയ തലയാട്ടി പുന്ചിരിച്ചു കൊണ്ട് ഏമ്പക്കം വിടുന്ന ചെറുമകനെ കണ്ടാല്‍ ആ സാധു വൃദ്ധയ്ക്ക് സന്തോഷമാവും. കൂട്ടാന്‍ അരക്കുമ്പോഴും ദോശ ചുടുമ്പോഴും അമ്മ പിറുപിറുക്കന്നത് അപ്പുവും കേട്ടിട്ടുണ്ട്. ''ഈ അമ്മയ്ക്കെന്തിന്റെ സൂക്കേടാ? അതിനെയിങ്ങനെ ഊട്ടിയിറ്റ്? ഇപ്പൊ തന്നെ പിത്തം പിടിച്ച പോലുണ്ട്. പത്തു പൈസയ്ക്ക് ഉപകരമുന്ടെന്കില്‍ വേണ്ടീല. വരുന്ന ചിങ്ങത്തില്‍ ഒമ്പതാകും, ഒന്നാ പീട്യയ്ക്ക് പൂവാണെങ്കിലും... ന്റെ യോഗം, വേറെന്താ..''

വല്ലായ്മയോടെ അപ്പു മുഖമുയര്‍ത്തുമ്പോൾ  കാണാം, അമ്മ മൂക്ക് ചീറ്റുന്നതും, കണ്ണ് തുടക്കുന്നതും.
ദേഷ്യം കൊണ്ടല്ല അമ്മ പറയുന്നത് എന്ന് മനസിലാക്കാനുള്ള വിവരമൊക്കെ അവനുണ്ട്.
''രണ്ടെണ്ണം വയറ്റെന്നും ഒന്നു പാളെന്നും പോയപ്പോ... ''ഇനി പറയാന്‍ പോകുന്നത് എന്താണെന്നു അപ്പുവിനു നന്നായി അറിയാം.
അച്ഛന്‍ മല ചവുട്ടി, അമ്മ നോമ്പ് എടുത്തു , അമ്പലങ്ങളായ അമ്പലങ്ങളിലും, കാവായ കാവുകളിലും ഭജനമിരന്നു.. എന്നിട്ടോ? എന്നിട്ട്...

അപ്പുവിന്റെ കണ്ണ് പെയ്യാന്‍ തുടങ്ങുന്നത് അച്ഛമ്മ കണ്ടു.
''അങ്ങനെ യുദ്ധം തീരുമാനായി അപ്പ്വേ...'' കഥയുടെ കല്‍ക്കണ്ട്ക്കെട്ടഴിച്ചു വൃദ്ധ. കാതില്‍ തുളുംബിയ മധുരം
നുണഞ്ഞിറക്കി ചെറുമകന്‍ വലിയ തലയാട്ടി.
അല്ലേല്‍ , നിനക്കറിയോ അപ്പൂ, യുദ്ധം ഉണ്ടാവട്ടീല. ദൂതിന്‌ പോവുമ്പോ യുദെഷ്ടരന്‍ ആവുന്നതും പറഞ്ഞിനേം കൃഷ്ണനോട്... യുദ്ധം വേണ്ടാന്ന്.
കൃഷ്ണന്‍ തലയാട്ടീറ്റ് പോവാന്‍ തുടങ്ങുമ്പോലാന്നു ഓളെ ഒരു ചോദ്യം. നീയും എന്നെ മറന്ന്വോ കൃഷ്ണാന്നു...

ആ ഒരു ചോദ്യം, അതാണ് അപ്പൂ ആ കുരുതിയുടെ വിത്ത്.
അല്ലെങ്കിലും ഓന്‍ ഓളെ മറക്ക്വോ? നിനക്ക് ഓര്മേണ്ടോ അപ്പൂ, ആ ദുഷ്ടന്‍ ദുശാസനന്‍ ചേല പറിക്കാന്‍ തുടങ്ങിയപ്പോ, കലയനും പുലീം പോലെ അഞ്ചെണ്ണം നിരന്നു നിന്നിട്ടും ഓള് അപ്യേന ആരെങ്കിലും വിളിച്ച്വോ? അതങ്ങനെയാന്നപ്പൂ.. എല്ലാം എല്ലാരോടും പറയണ്ട.
അറിയണ്ടവനോട് മാത്രേ അറിവുള്ളവര് പറയൂ.. കൃമി കര്‍ണങ്ങളില്‍ കവിത പാടില്ല അപ്പൂ.. അതല്ലേ എന്റെ പൊന്നുമോനോട് മാത്രം അച്ഛമ്മ പറയണേ...
അത് ശെരിയാണ്‌, അന്നൊരിക്കല്‍ പഞ്ചാതിക പറയുന്നതിനിടെ അച്ഛന്‍ ചായഗ്ലാസ് എറിഞ്ഞു പൊട്ടിച്ചേപ്പിന്നെ അച്ഛമ്മ അധികം ആരോടും മിണ്ടാറില്ല,


''അങ്ങനെ യുദ്ധം തുടങ്ങി അപ്പൂ..''
''സുയോധനനു പതിനൊന്നു അക്ഷൌഹിണി, യുദെഷ്ടരന് എട്ടും.''
''ഏഴല്ലേ അച്ഛമ്മേ?'' അപ്പു തല ഉയര്ത്തി. ''അതെയതെ, ഏഴ്.. ആരാ പറഞ്ഞെ, എന്റെ മോന്‍ പോട്ടനാണെന്ന്?'' കിഴവി കുലുങ്ങിചിരിച്ചൂ ... മൂര്‍ധാവില്‍ അപ്പുവിനു ഒരു ഉമ്മയും കിട്ടി.
''എത്ര എണ്ണത്തിനെ കൊന്നു? എത്രയെണ്ണം ചത്തു? അതിന്റെ മുമ്പും, അതില്‍ പിന്നേം, അങ്ങനത്തൊരു യുദ്ധം ഈ ഭൂമിമലയാളത്തില് ഉണ്ടായിട്ടില്ല എന്റപ്പൂ... എന്തെല്ലാം ആയുധങ്ങള്‍? ഏതെല്ലാം മുറകള്‍, ദിവസവും വൈകുന്നേരം പെറുക്കികൂട്ടി തീയിട്ട ശവങ്ങള്‍ എത്ര? മുറിഞ്ഞുവീണ താലിയെത്ര? നിന്നെ പോലത്തെ പൊന്നുമക്കള്‍ അച്ചാന്നും പറഞ്ഞ കരയുന്ന കരച്ചില് കണ്ടാല്‍ സഹിക്ക്വോ പൊന്നുമോനേ... ''
സ്വന്തം വാക്കുകളില്‍ കിഴവി അത്ഭുതം കൊണ്ടപോലെ തോന്നി, പിന്നെ തുടര്‍ന്നു, ''ആദ്യം ഭീഷ്മര്, പിന്നെ ദ്രോന്നരു, ഭീഷ്മര് വീണ ദിവസാണ് മോനേ ഓന്‍ യുദ്ധത്തിന് ഇറങ്ങിയേ. കര്‍ണന്‍.. ലോകത്തിലെ വലിയ വില്ലാളി." ഓര്‍ച്ച പോലെ അച്ഛമ്മ ഒരു നിമിഷം ഇരുന്നു, ''പതിനെട്ടാമത്തെ ദിവസത്തെ സേനയുടെ നായകന്‍. അന്നത്തെ യുദ്ധം ആയിരുന്നപ്പൂ ഒരു യുദ്ധം, ഒരു മൂലക്ക് സുയോധനനും ഭീമനും. മറ്റേ മൂലക്ക് അര്‍ജുനനും കര്‍ണനും. എന്റപ്പൂ, ഇങ്ങനെ ഒരു യുദ്ധം ഉണ്ടോ? കടലും കടലും എല്ക്കണ പോലെ, മലയും മലയും പോലെ.. അത് കാണാനായിട്ട് മാനത്ത് ദേവകള് കാത്തുനിന്നു പോലും.''
അതിന്റെടക്ക് കര്‍ണന്‍ ജപിച്ചയച്ച ഒരമ്പ്.. കൃഷ്ണന്‍ നിന്ന നില്പില്‍ രഥം ഒന്നു ചവിട്ടിയമര്‍ത്തി. അര്‍ജുനന്റെ കിരീടം പോയ പോക്കുണ്ടല്ലോ അപ്പൂ.. അപ്പൊ തീരണ്ടതാര്‍ന്നു ഭാരതയുദ്ധം..''
ഉം, അപ്പു ഒന്നു മൂളി, തിരിഞ്ഞുകിടന്നു.

''കര്‍ണന്‍, എങ്ങനെ ജനിചോനാര്‍ന്നു... എങ്ങനെ വളരെണ്ടോന്‍ ആര്‍ന്നു?? ലോകത്ത് ഉള്ളപ്യക്കെല്ലാം വെളിച്ചം കൊടുത്തു, സ്വന്തം മോന്റെ കാര്യം മറന്നൂ, സൂര്യന്‍. ഓനോ? ഓന്‍ നിഴലില്‍ വളര്ന്നു.. ആര്ടെയെല്ലാം നിഴലില്‍... എല്ലാം പോട്ടെ, സ്വയംവരതിന്റന്നു ഓള് വിളിച്ച വിളിണ്ടല്ലോ അപ്പൂ.. സൂതന്‍ ന്നു.. ഓന്‍ ഒന്നു നെനചിരുന്നെന്കില് ഒന്റൊക്കെ കേടക്കണ്ടോളല്ലേ ഓള്?''
''എല്ലാം പോട്ടെന്നു വെക്കാം, ആ കവചോം കുണ്ടലോം ഉണ്ടാര്‍നെന്കി... ചേറില് താണ തേര് പോന്തിക്കുന്ന നേരത്ത്തല്ലേ.. വില്ലാളി വീരനായ അര്‍ജുനന്‍ , ഓന്റെ അച്ഛന്‍ എമ്ബ്രാന്റെ വേഷം കെട്ടി എരന്നുവാങ്ങി അനാഥമാക്കിയ ആ വിരിഞ്ഞ നെന്ചില് ഒന്നിന് പിറകെ ഒന്നായി അംബെയ്തു തറച്ചത്... കുഞ്ഞിനു തിന്നാന്‍ കൊടുക്കുമ്പോ എയ്തിട്ട പക്ഷീനെ പോലെ...''

''നി ഒറങ്ങി അല്ലെ അപ്പൂ...'' വൃദ്ധ ദീര്‍ഘനിശ്വാസമുതിര്‍ത്തു. എന്നിട്ട് സ്വന്തം സമാധാനത്തിന് എന്നോണം പറഞ്ഞു നിര്‍ത്തി.
''തെക്കുഭാഗത്തെ ആഴിയില്‍ നിന്നും അഴകിന്റെ അവസാനവാക്ക് പോലെ ഒരു സ്ത്രീരൂപം നടന്നുവന്നു. കണ്ണീര്‍ വാര്‍ത്തു. സത്യത്തിന്റെ ദേവിയാര്‍ന്നത്രേ അത്. അവിടെ ചേറില്‍ പുതഞ്ഞു കിടന്നത് സത്യത്തിന്റെ ഒരേ ഒരു മോനായ കര്‍ണനും.''
ഉറക്കത്തില്‍ അപ്പുവിന്റെ ഉടല്‍ ഒന്നു ഞെട്ടി. (July 2008)

Read more...